സി പി ഐ ദേശീയ പ്രക്ഷോഭം ട്രെയിൻ റദ്ധാക്കിയ നടപടിക്കെതിരെ ഇരമ്പി പ്രതിഷേധം
കട്ടപ്പന: കേന്ദ്ര ബിജെപി സർക്കാരിന്റ ജനവിരുദ്ധ ദേശദ്രോഹ നടപടികൾക്കെതിരായി സെപ്റ്റംബർ ഒന്നിന് സമരത്തിൽ പങ്കെടുക്കുന്നതിനായി സി പിഐ നേതൃത്വം ബുക്ക് ചെയ്തിരുന്ന സ്‌പെഷൽ ട്രെയിൻ യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ധു ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരായി സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിൽ രാം ലീല മൈതാനിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തി തീരുമാനിക്കപെട്ട പ്രവർത്തകർ യാത്രക്കൊരുങ്ങവെയാണ് കേന്ദ്ര സർക്കാരിന്റ ഈ നടപടി.
രാജ്യത്താദ്യമായാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം ട്രെയിൻ വാടകക്കെടുത്ത് സംസ്ഥാന സെക്രട്ടറി മുതൽ ബ്രാഞ്ച് തലം വരെ ഉള്ള പ്രവർത്തകർ ഒരേ ട്രെയിനിൽ യാത്ര ചെയ്ത് സമരത്തിനായി ഒരുങ്ങിയത്. ഇത് രാജ്യത്താകമാനം ചർച്ച ചെയ്യപെടുകയും കേന്ദ്ര സർക്കാരിനെതിരായ ജനവികാരമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ബി ജെ പി സർക്കാർ സമരം പരാജയ പെടുത്തുവാനായി പ്രവർത്തകരുടെ യാത്രയെ തടസപെടുത്തുവാനുള്ള ശ്രമം നടത്തിയത്.
കട്ടപ്പന സി പി ഐ മണ്ഡലം കമ്മിറ്റി ആഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പഴയ ബസ്റ്റാൻഡിനു സമീപം സമാപിച്ചു. തുടർന്നു നടന്ന യോഗത്തിൽ മണ്ഡലംസെക്രട്ടറി സി എസ് അജേഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി ഉത്ഘാടനം ചെയ്തു. പ്രകടനത്തിന് ആനന്ദ് വിളയിൽ, കെ ജെ ജോയിസ്, കെ എൻ കുമാരൻ, കെ ആർ ജനാദ്ധനൻ നായർ, പി ജെ.സത്യപാലൻ, സജികുന്നുംപുറം,സനീഷ് മോഹനൻ, സജോ മോഹനൻ, എ എസ് രാജ എന്നിവ നേതൃത്വം നൽകി.





