രണ്ടാമത് കെ.സി.ജോർജ് നാടകപ്രതിഭാ പുരസ്കാരം മുതിർന്ന നടൻ ജോസഫ് ചിലമ്പന്
രണ്ടാമത് കെ.സി.ജോർജ് നാടകപ്രതിഭാ പുരസ്കാരം മുതിർന്ന നടൻ ജോസഫ് ചിലമ്പന്.ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ചെറുപ്രായത്തിൽ അമച്വർ നാടകങ്ങളിൽ അഭിനയം തുടങ്ങിയ ജോസഫ് ചിലമ്പൻ 1981ൽപ്രൊഫഷണൽ നാടകവേദിയിലെത്തി. 31 വർഷത്തെ സജീവമായ പ്രൊഫഷണൽ നാടകാനുഭവത്തിനുശേഷം കഴിഞ്ഞ പത്തുവർഷമായി സീരിയസ് നാടകങ്ങളിലും സിനിമയിലും സജീവമാണ്. മലയാള നാടകവേദിയിലെ ഏറ്റവും മുതിർന്ന നടന്മാരിലൊരാളാണ് ഇടുക്കി കഞ്ഞിക്കുഴിക്കാരനായ ജോസഫ് ചിലമ്പൻ.
ഹൈറേഞ്ചിന്റെ ദരിദ്രമായ സാഹചര്യങ്ങളിൽ പകൽ പറമ്പിൽ പണിയും, രാത്രി നാടകാഭിനയവും, പട്ടിണിയുമായി കഴിഞ്ഞ തുടക്കകാലം ഒട്ടും എളുപ്പമായിരുന്നില്ല. എങ്കിലും ക്രാക്കത്തുവ, ശിബിരം, ഹൃദയം ദേവാലയം, രാജ്യം ശക്‌തി മഹത്വം എന്നീ ആദ്യകാലനാടകങ്ങൾ കരുത്തുറ്റൊരു നടനെ വാർത്തെടുത്തു.
ആറ്റിങ്ങൽ ദേശാഭിമാനിയുടെ 'കൊടുങ്കാറ്റൂതിയ ഗ്രാമ'ത്തിലൂടെയാണ് പ്രൊഫഷണൽ നാടകത്തിലെത്തുന്നത്. തുടർന്ന് കൊച്ചിൻ സംഗമിത്ര, ഇൻഡ്യൻ ഡ്രാമാസ്കോപ്പ്, കോട്ടയം സൃഷ്ടി, കൊച്ചിൻ നാടകവേദി, കാഞ്ഞിരപ്പള്ളി അമല തുടങ്ങിയ സമിതികളിൽ സഹകരിച്ചു. അമലയിൽ മാത്രം 16 വർഷം , 16 നാടകങ്ങൾ. മൂന്ന് പതിറ്റാണ്ട് കാലത്തെ നാടകാനുഭവവുമായി 2012-ൽ പ്രൊഫഷണൽ നാടകവേദിയോട് വിടവാങ്ങി വീട്ടിലേക്കും കുടുംബത്തിലേക്കും ഒതുങ്ങുമ്പോൾ ബാക്കിവന്നത് ആയിരക്കണക്കിന് അരങ്ങുകളെ ആഹ്ളാദിപ്പിച്ച ഇരുപത്തഞ്ചോളം വേഷങ്ങളുടെ ഓർമ്മകൾ മാത്രമായിരുന്നു.ജി.കെ.പന്നാംകുഴിയുടെബൈബിൾ നാടകത്തിലൂടെ അഭിനയ വേദിയിൽ തിരിച്ചെത്തിയ ജോസഫ് ചിലമ്പൻ എന്ന നടൻ്റെ രണ്ടാം ജന്മമായിരുന്നു 2018-ൽ കട്ടപ്പന ദർശനക്കുവേണ്ടി കെ.ആർ. രമേശ് സംവിധാനം ചെയ്ത 'കൃതി' യിലെ ഗാന്ധി ചാക്കോയുടെ വേഷം. ഈ നാടകം കണ്ട “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'' സിനിമയുടെ അണിയറ പ്രവർത്തകർ അദ്ദേഹത്തിന് ശ്രദ്ധേയമായൊരു വേഷം നൽകി. തുടർന്ന് വന്ന "അപ്പൻ" സിനിമയിലൂടെ മലയാള സിനിമ ഇദ്ദേഹത്തെപ്പറ്റി ചർച്ചചെയ്തു. അച്ചുതൻ്റെ അവസാനശ്വാസം, സാജൻ ബേക്കറി, 1956 മദ്ധ്യതിരുവിതാംകൂർ, ചട്ടമ്പി, റൈഫിൾ ക്ലബ്, നടന്ന സംഭവം തുടങ്ങിയ സിനിമകളിൽ മികച്ച വേഷം ചെയ്തു.
2023 ൽ കേരള സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക പ്രോത്സാഹന പദ്ധതിയിൽ ദർശനയുടെ ഇടുക്കിയുടെ കുടിയേറ്റ ചരിത്രം പറയുന്ന “തോറ്റവരുടെ യുദ്ധങ്ങൾ “ എന്ന നാടകത്തിന് സെലക്ഷൻ ലഭിച്ചപ്പോൾ ചിലമ്പൻ എന്ന നടൻ്റെ ഏറ്റവും മികച്ച വേഷം പിറന്നു. മുതിർന്ന കുടിയേറ്റ കർഷകൻ കരുണനായി അരങ്ങിനെ ഈ നടൻ ത്രസിപ്പിച്ചു. ദർശനയുടെ സെനീബിലൂടെ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ നടനുമായി.2025 ലെ രാജ്യാന്തര ഹ്രസ്വചിത്ര - ഡോക്യുമൻ്ററി മേളയിൽ തെരഞ്ഞെടുക്കപ്പെട്ട "സിംറ്റംസ് ഓഫ് ലൗ “ ഉൾപ്പെടെ നിരവധി ഹ്രസ്വചിത്രങ്ങളിലും "മുത്തശ്ശി " തുടങ്ങിയ വെബ് സീരിസ്സുകളിലും അഭിനയിച്ചു.ഭാര്യ കുഞ്ഞുമോൾ, 3 മക്കൾ.
ഇ ജെ ജോസഫ്, മോബിൻ മോഹൻ, ജി കെ പന്നാംകുഴി, കെ ആർ രാജേന്ദ്രൻ, നന്ദൻ മേനോൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
……..

