നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടി; അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍
നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം സർക്കാർ പരിഗണനയില്‍.എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തില്‍ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ.
20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാല്‍ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്.
വിധി പകർപ്പ് പരിശോധിച്ച ശേഷം എജി സർക്കാരിന് ഈ വിഷയത്തില്‍ നിയമോപദേശം നല്‍കും. നടപടിക്രമങ്ങളിലെ വീഴ്ച ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് അത് ശരിയാക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. നിയമപദേശം അനുകൂലമായി കിട്ടിയാല്‍ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം



