ഇടുക്കിയിൽ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത 'മിടുക്കി ട്രാവൽസ്' ബസ് വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്
ഇടുക്കിയിൽ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത 'മിടുക്കി ട്രാവൽസ്' ബസ് വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്.സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭമായ 'മിടുക്കി ട്രാവൽസി'ന് നീതിയുടെ വിജയം. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരിയർ (Stage Carrier) ആയി സർവീസ് നടത്തുന്നു എന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹന വകുപ്പിന്റെ (MVD) നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, യാതൊരു പിഴയും ഈടാക്കാതെ ബസ് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. ഇന്നുച്ചയോടെ മിടുക്കി ട്രാവൽസ് ബസ് ആർ.ടി.ഒ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചു.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ഇടുക്കി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച മിടുക്കി ട്രാവൽസ്, ഓൾ ഇന്ത്യ പെർമിറ്റോടു കൂടിയാണ് സർവീസ് നടത്തിയിരുന്നത്. ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാരെ മാത്രമാണ് കൊണ്ടുപോയിരുന്നത് എങ്കിലും, സ്റ്റേജ് ക്യാരിയർ ആയി (സാധാരണ ബസുകളെ പോലെ റൂട്ടിൽ നിന്നും ആളെ കയറ്റുന്ന രീതി) പ്രവർത്തിക്കുന്നു എന്നാരോപിച്ച് സ്വകാര്യ വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ടി.ഒ ബസ് പിടിച്ചെടുക്കുകയായിരുന്നു. ഏകദേശം മൂന്ന് മാസത്തോളമാണ് ബസ് കസ്റ്റഡിയിൽ ഇരുന്നത്.മോട്ടോർ വാഹന നിയമങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന വാഹനത്തെ തടയുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും അനാവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ കുത്തക നിലനിർത്താനോ മറ്റ് സ്വാധീനങ്ങൾക്കോ വഴങ്ങി ഒരു സ്റ്റാർട്ടപ്പ് സംരംഭത്തെ തകർക്കുന്ന രീതിയിലുള്ള നടപടികൾ ശരിയല്ലെന്ന തിരിച്ചറിവാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്.
സ്ത്രീകൾക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ചെറിയ സംരംഭത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഹൈക്കോടതിയുട വിധിയെന്ന് മിടുക്കി ട്രാവൽസ് മാനേജ്മെന്റ് പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്. നീതി വൈകിയെങ്കിലും അത് ഞങ്ങളെ തേടി എത്തിയതിൽ ദൈവത്തിനും നിയമസംവിധാനങ്ങൾക്കും നന്ദി പറയുന്നു." -
സ്ത്രീകൾ സ്വയം പര്യാപ്തരാകാൻ നടത്തുന്ന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ചുവപ്പുനാടകളിൽ കുരുക്കി അവരെ തളർത്തുന്നത് നിർഭാഗ്യകരമാണ്.ഓൾ ഇന്ത്യ പെർമിറ്റ് നിയമങ്ങളിൽ (AITP) പലപ്പോഴും ഇത്തരം ആശയക്കുഴപ്പങ്ങൾ ഉദ്യോഗസ്ഥർ സൃഷ്ടിക്കാറുണ്ട്. എന്നാൽ കോടതിയുടെ ഇടപെടലിലൂടെ കൃത്യമായ മറുപടി ലഭിച്ചത് മറ്റ് സംരംഭകർക്കും ആത്മവിശ്വാസം നൽകും.സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ മാത്രം ഏകപക്ഷീയമായി നടപടി എടുക്കുന്നത് സംരംഭകരെ ദ്രോഹിക്കുന്നതിന് തുല്യമാണ്. കൃത്യമായ അന്വേഷണം ഇല്ലാതെ ഒരു വാഹനം 2 മാസം കസ്റ്റഡിയിൽ വെക്കുന്നത് ആ സ്ഥാപനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
ഫോൺ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുകയും, യാത്ര തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് തന്നെ ബുക്കിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്ന (Pre-booked system) രീതിയാണ് മിടുക്കി ട്രാവൽസ് പിന്തുടരുന്നത്. ഓൾ ഇന്ത്യ പെർമിറ്റ് നിയമങ്ങൾ പാലിച്ച് നടത്തുന്ന ഇത്തരം ബുക്കിംഗുകൾ നിയമവിധേയമാണെന്നിരിക്കെ, ഇത് സ്റ്റേജ് ക്യാരിയർ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചായിരുന്നു നടപടി. ആദ്യ ട്രിപ്പ് പോലും തുടങ്ങാൻ അനുവദിക്കാതെയാണ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിൽ എടുത്തത്. ഫോൺ വഴി വിവരങ്ങൾ ശേഖരിച്ച് കൃത്യമായ പട്ടിക തയ്യാറാക്കിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് മാനേജ്മെൻ്റ് പറഞ്ഞു. എല്ലാ സുതാര്യതയും ഉണ്ടായിട്ടും മനഃപൂർവ്വം ദ്രോഹിക്കുകയായിരുന്നു. നീതിപീഠത്തിന്റെ ഇടപെടലിലൂടെ ഇന്ന് ഞങ്ങളുടെ ബസ് നിരത്തിലിറങ്ങുകയാണ്. ഇത് നീതിയുടെയും സ്ത്രീ കരുത്തിന്റെയും വിജയമാണെന്നും ഇവർ പറഞ്ഞു.



