ഗുരുവായൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവം ; പലിശക്കാരുടെ ഭീഷണി മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്
ഗുരുവായൂർ ഇരിങ്ങപ്പുറത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പലിശക്കാരുടെ ഭീഷണിയാണ് മരണകാരണമെന്ന് പരാതി.ഇരിങ്ങപ്പുറം പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് (50) വ്യാഴാഴ്ച പുലർച്ചെ വീടിന് സമീപത്തെ പറമ്പില്‍ ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്ന് ജുമൈല അൻപതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന് പ്രതിമാസം പതിനായിരം രൂപ വീതം എട്ടു മാസത്തോളം തിരിച്ചടച്ചെങ്കിലും, കഴിഞ്ഞ രണ്ട് മാസമായി കുടിശ്ശിക മുടങ്ങിയതോടെ പലിശക്കാരി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പില്‍ പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ മാസങ്ങളിലുണ്ടായ പലിശയിടപാടുകളെക്കുറിച്ചും കുറിപ്പില്‍ പരാമർശിക്കുന്ന സ്ത്രീയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പലിശക്കാരുടെ ഭീഷണിയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണോ അതോ മറ്റ് പ്രകോപനങ്ങളാണോ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ജുമൈലയെ നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.



