മോഷ്ടിച്ച പിക്കപ്പ് വാനെടുത്ത് ആദ്യം കാര്‍ ഇടിച്ചുതകര്‍ത്തു, ശേഷം വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയില്‍ യുവാവിന്‍റെ പരാക്രമം
താമരശ്ശേരി വെളിമണ്ണയില്‍ യുവാവിന്റെ പരാക്രമം. മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികില്‍ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു.സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. ശേഷം മങ്ങാടുള്ള പെട്രോള്‍ പമ്പില്‍ നിന്നും മറ്റൊരു പിക്കപ്പ് എടുത്ത് സ്ഥലം വിടുകയും ചെയ്തു. വെളിമണ്ണ സ്വദേശിയായ അബ്ദുല്‍ റാസിക്ക് ആണ് പരാക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ കത്തി നശിച്ച വെളിച്ചണ്ണ മില്ലിന്‍റെ ഉടമയുടെ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
റോഡരികില്‍ നിർത്തിയിട്ട കാറാണ് പിക്കപ്പ് വാൻ ഉപയോഗിച്ച് പ്രതി ഇടിച്ച് തകർത്തത്. ശേഷം പ്രദേശത്തെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിനും തീയിട്ടു. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിൻ്റെ ടയറും കത്തിനശിച്ചു. പ്രതി പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട ആബുലൻസ് എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
പെട്രോള്‍ പമ്പില്‍ നിർത്തിയിട്ട പല വാഹനങ്ങളിലും കയറി ഇയാള്‍ താക്കോല്‍ തിരഞ്ഞിരുന്നു. എന്നാല്‍ താക്കോല്‍ വണ്ടിയില്‍ ഉണ്ടായിരുന്ന പിക്കപ്പ് വാനാണ് ഒടുവില്‍ എടുത്തതെന്നും നാട്ടുകാർ പറയുന്നു. ഈ പിക്കപ്പ് വാൻ ഉപയോഗിച്ചാണ് വെളിമണ്ണയില്‍ എത്തി പുലർച്ചെ 2.30 ഓടെ റോഡരികില്‍ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തത്. അവിടെ നിന്നും പോയ പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു.
ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. എന്നാല്‍ പിക്കപ്പിൻ്റെ ടയർ പൊട്ടിയതിനെ അതവിടെ ഉപേക്ഷിക്കുകയും പമ്പില്‍ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് എടുത്ത് സ്ഥലം വിടുകയുമായിരുന്നു. ഈ പിക്കപ്പ് വെളിമണ്ണയിലെ പ്രതിയുടെ വീട്ടിലെ പോർച്ചില്‍ നിന്ന് നാട്ടുകാർ കണ്ടെത്തി. പ്രതിയുടെ ദൃശ്യം പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുളള തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് യുവാവ് പരാക്രമം കാണിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.



