കട്ടപ്പനയാറിന് 39 കോടി അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ; ജലസേചനം സുഗമമാകുന്നതോടെ കര്‍ഷകര്‍ക്കും ആശ്വാസം
കട്ടപ്പന മുനിസിപ്പാലിറ്റിയിലും കാഞ്ചിയാര്‍ പഞ്ചായത്തിലുമായി കട്ടപ്പനയാറിന്റെ വിവിധ ഭാഗങ്ങളിലായി വിസിബികള്‍ നിര്‍മിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനുമായി 38.62 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുനിസിപ്പാലിറ്റിയിലും കാഞ്ചിയാര്‍ പഞ്ചായത്തിലും ജലസേചന സംവിധാനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പ്രവര്‍ത്തികള്‍.
ഇതിനു പുറമേ വെള്ളപ്പൊക്ക നിയന്ത്രണവും കട്ടപ്പന നഗരത്തിലൂടെയടക്കം കടന്നു പോകുന്ന കട്ടപ്പനയാറിന്റെ വിവിധ ഭാഗങ്ങളില്‍ ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്. ഇതടക്കം പരിഹരിച്ച് ഒഴുക്ക് സുഗമാക്കുന്നതിന് വിശദ പദ്ധതി രേഖ തയാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രവര്‍ത്തികള്‍ നിശ്ചയിക്കുകയും അതിനായി പണം അനുവദിക്കുകയും ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ജലസേചനത്തിനായി അരുവികളില്‍ നിന്ന് നേരിട്ട് ജലം എത്തിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് വിസിബി (വെന്റഡ് ക്രോസ് ബാര്‍) നിര്‍മിച്ച് ജലസേനചത്തിനുള്ള സൗകര്യം ഒരുക്കുന്നത്. പ്രളയ നിയന്ത്രണത്തിനും വിസിബികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. കുറഞ്ഞത് രണ്ടു വെന്റുകളും തടി കൊണ്ടുള്ള ഷട്ടറുകളും ഉള്‍പ്പെടുന്നതാണ് വിസിബി. ജലം തടഞ്ഞു നിര്‍ത്തുകയും ആവശ്യാനുസരണം ജലസേചനത്തിനായി പുറത്തുവിടുകയും ചെയ്യുന്നതാണ് രീതി.



