ട്രെയിൻ റദ്ദാക്കലിനെതിരെ ഇന്ന് വൻ പ്രതിഷേധം : സലിംകുമാർ
ഇടുക്കി :'ബദലാവ് സരൂരി ഹെ' (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയർത്തി സിപിഐ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന 'ഡൽഹി ചലോ' റാലിക്കായി ചാർട്ട് ചെയ്ത ട്രെയിനുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി കേന്ദ്ര സർക്കാരിന്റെ ഭീരുത്വമാണ് കാണിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ഇതിനെതിരെ ജില്ലയിലെമ്പാടും ഇന്ന് പ്രതിഷേധ പ്രകടനവും യോഗവും നടത്തണം.
സെപ്തംബർ ഒന്നിന് നടക്കാനിരിക്കുന്ന ഡൽഹി മാർച്ചിനായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകർക്കായി പ്രത്യേകമായി ചാർട്ട് ചെയ്ത ട്രെയിനുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നത്. രാജ്യമെമ്പാടും നിന്ന് ലക്ഷക്കണക്കിന് സമര വളണ്ടിയർമാർ അണിനിരക്കുന്ന, ഈ ജനകീയ പ്രക്ഷോഭം തങ്ങളെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര ഭരണകൂടം പരിഹാസ്യ മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നത് .
ജനരോഷത്തെ തടഞ്ഞുനിർത്താൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനും കഴിയില്ല. ഫാസിസ്റ്റുകൾക്ക് എക്കാലത്തും ജനകീയ പ്രതിഷേധങ്ങളെ ഭയമാണ്.സമരം ചെയ്യാനുള്ള ട്രെയിനുകൾ റദ്ദാക്കിയത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.എന്നാൽ ട്രെയിനുകൾ റദ്ദാക്കിയതുകൊണ്ട് മാത്രം പ്രക്ഷോഭത്തെ തടയാൻ കഴിയില്ല. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, സെപ്തംബർ ഒന്നിന് ലക്ഷക്കണക്കിന് സമര വളണ്ടിയർമാർ ഡൽഹിയിൽ സംഗമിക്കുമെന്നും സലിംകുമാർ പറഞ്ഞു.





