കട്ടപ്പനയിൽ ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ പിടിയിലായ രണ്ടുപേരെ തെളിവെടുപ്പിന് എത്തിച്ചു
കഴിഞ്ഞ വെള്ളിയാഴ്ച പാറക്കടവ് റോഡിൽ സ്വകാര്യ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയാണ് മോഷ്ടിച്ച് കടത്തിയത്. മൂവാറ്റുപുഴ സ്വദേശി മടക്കത്താനം ലിബിൻ ബെന്നി നെടുമ്പാശ്ശേരി സ്വദേശി വാഴപ്പള്ളികുടി വി വി ബാബു എന്നിവരാണ് അറസ്റ്റിലായത്.ഹോട്ടൽ നടത്തിപ്പുകാരനായ കലയംകുന്നേൽ സാജുവിന്റെ പ്രൈവറ്റ് ഓട്ടോ റിക്ഷയാണ് മോഷണം പോയത്.
വൈകിട്ട് മൂന്നരയോടെയാണ് വാഹനം മോഷണം പോയതായി അറിയുന്നത്. സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഉച്ചക്ക് ഒന്നരയോടെ രണ്ട് പേർ ഓട്ടോയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയൻമല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോയതായി അറിയുന്നത്.തുടർന്ന് ഇവർ കമ്പത്ത് ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം തിരികെ കട്ടപ്പനയിൽ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികളിലൊരാളായ ലിബിൻ 2024 ൽ തന്നെ ഇടുക്കിയിൽ നടത്തിയ വാഹന മോഷണ കേസിൽ പിടിയിലായിരുന്നു.പ്രിൻസിപ്പൽ എസ് ഐ എബി ജോർജ്, എസ്.ഐ.ഡിജു,, എ എസ് ഐ സുബൈർ,സി പി ഒ മാരായ ആൽബേഷ് , കാമരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ തെളിവെടുപ്പിനും മെഡിക്കൽ പരിശോധനക്കും ശേഷം കോടതിയിൽ ഹാജരാക്കി.