പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ഇരട്ടയാര്‍, ചെമ്പകപ്പാറ ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു
ഇരട്ടയാർ ഇടിഞ്ഞ മലയിൽ യുവാക്കളും പോലീസും തമ്മിലുണ്ടായ സംഘർത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ബലമായി മോചിപ്പിക്കുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത മദ്യക്കുപ്പിയും ഇവര്‍ കടത്തിക്കൊണ്ടുപോയി. ശാന്തിഗ്രാമിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം തയ്യാറാക്കി വില്‍പ്പന വ്യാപകമാണ്. വിദേശമദ്യം ചില്ലറയായി വില്‍ക്കുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. ഇതിനുപിന്നില്‍ ചില കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ആക്ഷേപമുണ്ട്.
ജനങ്ങളുടെ സ്വൈര്യജീവിതത്തിന് മദ്യപസംഘങ്ങള്‍ തടസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് മേഖലയില്‍ പെട്രോളിങ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പ്രതികള്‍ മദ്യപിക്കാന്‍ തയാറെടുക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇത് ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പേര്‍ സ്ഥലത്തെത്തി എസ്‌ഐയെ കൈയേറ്റം ചെയ്യുകയായിരുന്നു എന്ന് സി പി എം നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരട്ടയാര്‍ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് പ്രശ്‌നം പരിഹരിക്കുന്നതിനു പകരം പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇരട്ടയാറില്‍ സിഐടിയു തൊഴിലാളികളെ മര്‍ദിച്ചതും വീട് കേന്ദ്രീകരിച്ച് വ്യാജമദ്യം തയ്യാറാക്കി വില്‍പ്പന നടത്തിയതും ഇതേ ഗൂഢസംഘങ്ങളാണ്.
പൊലീസിനെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കാതെ കൈയേറ്റം ചെയ്യുന്ന സമീപനം കോണ്‍ഗ്രസ് തിരുത്തണമെന്നും ജനങ്ങളുടെ സ്വൈര്യജീവിതം നിലനിര്‍ത്താന്‍ മദ്യപസംഘങ്ങളെ നിയന്ത്രിക്കണമെന്നും സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, ജോയി ജോര്‍ജ്, ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി ലിജു വര്‍ഗീസ്, ചെമ്പകപ്പാറ ലോക്കല്‍ സെക്രട്ടറി കെ ഡി രാജു എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.