വട്ടവട പഞ്ചായത്തില്‍ കുടിവെള്ളം ലഭ്യമാക്കുക ലക്‌ഷ്യം : ചിലന്തിയാറിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ
വട്ടവട പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിലന്തിയാറിൽ ഒരു മീറ്റർ മാത്രം ഉയരത്തിൽ തടയണ നിർമ്മിക്കുന്നതെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കൂടല്ലാര്‍കുടി,വട്ടവട സൗത്ത്,വട്ടവട നോര്‍ത്ത്,പഴത്തോട്ടം,സിലന്തിയാര്‍,സ്വാമിയാർക്കുടി എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രകാരം പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
വട്ടവട പഞ്ചായത്തില്‍ ലഭ്യമായ ഏക വറ്റാത്ത ഉറവിടം ചിലന്തിയാര്‍ ആണ്. അതിനാലാണ് അവിടെ ഒരു മീറ്റര്‍ ഉയരമുള്ള തടയണ നിര്‍മിച്ച് കറുപ്പ് സ്വാമി അമ്പലത്തിന് സമീപം സ്ഥാപിക്കുന്ന ജല ശുദ്ധികരണ ശാലയിലേക്ക് ജലം പമ്പ് ചെയ്ത് എത്തിക്കുവാൻ ശ്രമിക്കുന്നത്. അവിടെ നിന്ന് വട്ടവട ഗ്രാമപഞ്ചായത്തിലെ 617 കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായും തുടര്‍ന്ന് വട്ടവട പഞ്ചായത്തിലെ മുഴുവന്‍ കുടുബങ്ങള്‍ക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാകുന്നതിനാണ് ശ്രമം. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരികയാണ്.
പശ്ചിമഘട്ടത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വട്ടവട ഗ്രാമ പഞ്ചായത്ത്, സമുദ്ര നിരപ്പില്‍നിന്നും 1450M - 2695M ഉയരത്തില്‍ സ്ഥിതി ചെയുന്ന പ്രദേശമാണ്. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും വറ്റാത്ത നദിയോ, പുഴയോ പഞ്ചായത്തില്‍ ഇല്ല . ഭൂഗര്‍ഭജലത്തിനും ദൗര്‍ലഭ്യം ഉണ്ട്. പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമം.
നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കുന്നുവെന്ന വാദം തെറ്റാണ്. 1 മീറ്റർ ഉയരവും 45 മീറ്റർ നീളവുമുള്ള തടയണ മാത്രമാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത് . വട്ടവട പഞ്ചായത്തിലെ എല്ലാ വീട്ടിലും വെള്ളം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മറ്റൊരു ശാശ്വത മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ് പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സാങ്കേതിക സമിതിയും ദേശീയ മിഷനും അംഗീകാരം നല്കിയിട്ടുള്ളത്.
പ്രോജക്ടിലെ എല്ലാ പാക്കേജുകളും ടെന്‍ഡര്‍ ചെയ്യുകയും നിരവധി പാക്കേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുള്ളതുമാണ് .നിര്‍മാണം നടത്താന്‍ സാധിക്കാത്ത പക്ഷം പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. അത് പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കും. അതിനാൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.