ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായ പേത്തൊട്ടി മേഖലയുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ഒരുങ്ങി ശാന്തൻപാറ ഗ്രാമപഞ്ചായത്ത്
ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലിനെയും തുടർന്ന് 22 ഹെക്ടർ കൃഷിനാശമാണ് ഉണ്ടായത് . 9 ഹെക്ടർ ഭൂമി പൂർണമായും ഒലിച്ചുപോയി. ഇരുപത്തിയഞ്ചോളം കർഷകരുടെ ഭൂമിയാണ് നഷ്ടപെട്ടത് . പേത്തൊട്ടി, പുത്തടി എന്നിവിടങ്ങളിൽ നേരിട്ട് എത്തി കൃഷി വകുപ്പ് അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നു .കൃഷിയിടം പൂർണമായി നഷ്ടപ്പെട്ട കർഷകർക്ക് ഹെക്ടറിന് 47,000 രൂപ വരെ ധനസഹായം നൽകുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകരായിരിക്കും തുക നൽകുക. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കർഷകർക്ക് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്നും, സ്ഥലം നഷ്ടമായിട്ടുണ്ടെങ്കിൽ സ്ഥലം ഉടമയ്ക്കും നഷ്ടപരിഹാരം നൽകുമെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു .എന്നാൽ ദുരിത ബാധിതർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും കൂടുതൽ തുക കർഷകർക്ക് ലഭ്യമാക്കുന്നതിനും ഉരുൾപൊട്ടൽ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് അനുവദിക്കാൻ നവകേരള സദസിൽ സംസ്ഥാന സർക്കാരിനോട് ആവിശ്യപെടുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് പറഞ്ഞു.
ഇന്ന് വൈകിട്ട് നടക്കുന്ന ഉടുമ്പൻചോല നിയോജകമണ്ഡലത്തിന്റെ നവകേരള സദസിനു മുൻപിൽ നിവേദനം നൽകുവാനാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. നവകേരള സദസിലുടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.