ബസിനു മുമ്പിൽ ചാടുന്നവരെ തള്ളി മാറ്റുന്നത് അക്രമ പ്രവർത്തനമല്ല;മുഖ്യമന്ത്രി പിണറായി വിജയൻ

ബസിനു മുമ്പിൽ ചാടുന്നവരെ തള്ളി മാറ്റുന്നത് അക്രമ പ്രവർത്തനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരള സദസുമായി സഹകരിക്കുന്നില്ല എന്ന തെറ്റ് ഇനിയെങ്കിലും UDF തിരുത്തണം. ഇനിയും തടയും എന്ന KSU വിൻ്റെ പ്രസ്താവന,അക്രമത്തിൻ്റെ പാത ഇനിയും തുടരും എന്നതിൻ്റെ സൂചനയാണ്.
വാഹനത്തിന് മുമ്പിൽ ഗുണ്ടാസംഘം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.കൊച്ചിയിൽ മനപൂർവ്വം പ്രശ്നം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് ആളുകൾ പിടിച്ച് മാറ്റുന്നത് സ്വോഭാവികം. ജനക്കൂട്ടത്തിൻ്റെ വികാരം മനസിലാക്കണം. ആളുകൾ സംയമനം പാലിച്ചാണ് പോകുന്നത്. അതിൻ്റെ നടുക്ക് പ്രശ്നമുണ്ടാക്കാനാണ് ചിലർ വരുന്നത്.
വാഹനത്തിന് നേരെയുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ല. നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്ന കെ എസ് യു,ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ പ്രതികരിക്കുന്നില്ല. നവകേരള സദസ് വലിയ വിജയമായുമ്പോൾ ഹാലിളകുകയാണ് കോൺഗ്രസിനെന്നും മുഖ്യമന്ത്രി ആരോപിച്ചു.മലയോര മേഖലയിലെ ജനങ്ങളുടെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ 1964ലെ ഭൂപതിവ് ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു.
സങ്കീർണമായ ഭൂപ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.പതിച്ചു നൽകിയ ഭൂമിയിലെ വാണിജ്യനിർമ്മിതികൾ സർക്കാർ അനുമതിയോടെ സാധൂകരിക്കാനാകും.എന്നാൽ ഗവർണർ ഇതിൽ തീരുമാനം എടുത്തിട്ടില്ല.ഇടുക്കി മെഡിക്കൽ കോളജിൽ മെഡിക്കൽ കൗൺസിൽ നിശ്ചയിച്ച എല്ലാ പ്രവർത്തനങ്ങളും നടത്തി.ഈ വർഷം നഴ്സിംഗ് കോളജും ആരംഭിച്ചു.മൂന്നാറിൻ്റെയും സമീപം പ്രദേശങ്ങളുടെയും വികസനം ആസൂത്രണം ചെയ്യുകയും അനധികൃത കയ്യേറ്റങ്ങൾ തടയുകയും വേണം. ഇതിനാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി.
പുതിയ തോട്ടം നയം രൂപീകരിക്കാൻ നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചെറുതോണിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.