മറയൂരിൽ വീട്ടുമുറ്റത്ത് നിന്നും ചന്ദനം വെട്ടിക്കടത്തി; ചന്ദനം ഉള്ള വീട്ടുകാർ ആശങ്കയിൽ
മറയൂർ മേഖലയിൽ ചന്ദനമോഷണം കുറഞ്ഞെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തിൽ നിന്നും മുറിച്ചു കടത്തിയത് പ്രദേശവാസികൾക്ക് ഭീഷണി ഉയർത്തുന്നു. മറയൂർ പത്തടിപ്പാലം കോളനിയിൽ വീടിൻറെ മുൻവശത്ത് ഉണ്ടായിരുന്ന മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരമാണ് തിങ്കളാഴ്ച രാത്രിയിൽ മോഷ്ടാക്കൾ വെട്ടിക്കടത്തിയത്. ഇവിടെ എട്ടിലേറെ തെരുവ് നായ്ക്കൾ ഉണ്ട്. രാത്രിയിൽ പ്രദേശത്ത് ആരു വന്നാലും കുരക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ചന്ദനമരം സമയം എടുത്ത് മുറിക്കുമ്പോളും നായ്ക്കൾ കുരയ്ക്കുന്നത് കേട്ടില്ല. മോഷ്ടാക്കൾ നായ്ക്കൾക്ക് എന്തെങ്കിലും ഭക്ഷണം നൽകിയതായിരിക്കാം നായ്ക്കൾ കുരയ്ക്കാതെ മാറിപ്പോയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഹൈമാസ് ലൈറ്റ് വെളിച്ചത്തിലാണ് ചന്ദനമരം മുറിച്ചിരിക്കുന്നതും. ഇത്തരത്തിലുള്ള മോഷണം നടക്കുമ്പോൾ കതക് തുറന്നാൽ മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടാകും എന്ന ഭീതിയും നാട്ടുകാർക്ക് ഉണ്ട്. കഴിഞ്ഞ ഒരു വർഷമായി മറയൂർ കോളനി കേന്ദ്രീകരിച്ച് മാത്രം 20ലേറെ വീടുകളിലാണ് മോഷണം നടന്നത്. ഇതിൽ മോഷ്ടാക്കളിൽ നിന്നും അക്രമവും ഉണ്ടായിട്ടുണ്ട്. വീടുകയറി മോഷണം നടത്തിയ പ്രതികളെ പിടികൂടിയ ആശ്വാസത്തിൽ ആയപ്പോൾ ഇപ്പോൾ വീട്ടുമുറ്റത്തിൽ നിന്നും ചന്ദനം കടത്തിയത് കൂടുതൽ ഭീഷണി ഉയർത്തുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.