മദ്യലഹരിയിൽ ഡ്രൈവർ : മൂന്നാറിൽ ഓട്ടോറിക്ഷയിൽ നിന്ന് ചാടി രക്ഷപെട്ട് വിദ്യാർത്ഥിനികൾ
മദ്യലഹരിയിൽ അമിത വേഗത്തിൽ പോയ ഓട്ടോറിക്ഷയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിനികൾക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവറെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം കുരിശുപാറ സ്വദേശി പി.വിഷ്ണുവിനെ (28)ആണ് മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയ്ക്കായിരുന്നുസംഭവം. മുവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടി കന്നിമല എസ്റ്റേറ്റിലുള്ള കൂട്ടുകാരിയെകാണാനാണ് മൂന്നാറിലെത്തിയത്. ഇരുവരും ടൗണിൽ വച്ച്കണ്ടുമുട്ടിയ ശേഷം ലക്ഷ്മി വിരി പാറയിലുള്ള വെള്ളച്ചാട്ടം കാണാനായി ഓട്ടോറിക്ഷയിൽ കയറി. പഴയ മൂന്നാർ മൂലക്കട കഴിഞ്ഞപ്പോൾ കുട്ടികൾക്ക്ഡ്രൈവർ മദ്യപിച്ചതായി മനസ്സിലായി.
വാഹനം നിർത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇത് വകവയ്ക്കാതെ ഓട്ടോ അമിതവേഗതയിൽ ഓടിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും പുറത്തേക്ക് എടുത്തുചാടിയത്. ഈ സമയം ഇതുവഴിയെത്തിയ മറ്റ് യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതും ഡ്രൈവറെ പിടികൂടിയതും.പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി.