നെല്ലിപ്പാറ- പാറക്കടവ് കെ എം മാണി ജലസേചന പദ്ധതിക്കെതിരായ കാമാക്ഷി പഞ്ചായത്ത് ഭരണസമിതിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് ഗുണഭോക്തൃ കമ്മിറ്റി.
മുന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ 2022ലെ ബജറ്റിലെ 8.15 കോടി മുതല്‍മുടക്കുള്ള പദ്ധതി അനുവദിച്ചത്. കാമാക്ഷി പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ ജലക്ഷാമം നേരിടുന്ന നെല്ലിപ്പാറ ഭാഗത്തെ 77 ചെറുകിട കര്‍ഷകരുടെ 170 ഏക്കര്‍ കൃഷിയിടത്തില്‍ ജലസേചനം നടത്താനായി നടപ്പാക്കുന്ന അത്യാധുനിക രീതിയിലുള്ള പദ്ധതിയാണിത്. ഇതിനായി 8 സെന്റ് സ്ഥലം നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങി പഞ്ചായത്തിന് കൈമാറിയിരുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് രണ്ടാംഘട്ട നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തടയണ നിര്‍മിച്ചത്.വസ്തുതാവിരുദ്ധമെന്ന് ഗുണഭോക്തൃ കമ്മിറ്റി. പദ്ധതിയുടെ ഭാഗമായി പാറക്കടവില്‍ ചെക്ക്ഡാം നിര്‍മിച്ചതിനെ തുടര്‍ന്നാണ് പരിസരപ്രദേശങ്ങളില്‍ വെള്ളം കയറിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മേഖലയില്‍ വര്‍ഷങ്ങളായി മഴക്കാലത്ത് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണെന്നും ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ വിളകള്‍ക്കും തുല്യഅളവില്‍ ജലസേചനം നടത്തുന്നതും പാഴാകാതെ കുറഞ്ഞ അളവില്‍ വെള്ളം ഉപയോഗിച്ച് കൂടുതല്‍ കൃഷിക്ക് ജലസേചനവും വളപ്രയോഗവും നടത്താനും കഴിയുന്ന ഈ പദ്ധതി, സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മാത്രമായി ഇന്ത്യയില്‍ നടപ്പാക്കുന്ന ആദ്യത്തേതാണ്.
ഇത് തകര്‍ക്കാന്‍ ചിലര്‍ പ്രവര്‍ത്തിച്ചുവരുന്നു. ചെക്ക്ഡാം പൊളിച്ച് നീക്കുമെന്നുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രസ്ഥാവനയില്‍ ഗുണഭോക്താക്കള്‍ അമര്‍ഷത്തിലാണ്. വര്‍ഷങ്ങളായി മഴക്കാലത്ത് വെള്ളം കയറുന്ന മേഖലയില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുപകരം തടയണ പൊളിക്കാനുള്ള നീക്കത്തില്‍നിന്ന് ഭരണസമിതി പിന്‍മാറണം. അല്ലത്തപക്ഷം ഗുണഭോക്താക്കള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്ലാത്തോട്ടം സിബി, വട്ടോത്തുകുന്നേല്‍ റോയി, പുല്ലാട്ട് ജേക്കബ്, മങ്ങാട്ടുതാഴെ സന്തോഷ് എന്നിവര്‍ പറഞ്ഞു.





