ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള റോഡും കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനും ഉടൻ നിർമ്മാണത്തിലേക്ക്. തടസ്സങ്ങൾ നീങ്ങിയെന്നും 15 ദിവസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാകുമെന്നും റോയി കെ. പൗലോസ് എം.എൽ.എ ചെറുതോണിയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്കുള്ള റോഡുകളുടെയും കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്ന് റോയി കെ. പൗലോസ് എം.എല്‍.എ. ചെറുതോണിയില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തടസ്സങ്ങള്‍ പരിഹരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2023 ല്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്കുള്ള റോഡിന് 16.2 കോടി രൂപയും കോളേജ് ക്യാമ്പസില്‍ സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 11 കോടി രൂപയും അനുവദിച്ചെങ്കിലും നിര്‍മ്മാണം നടത്തിയില്ല.
ഭരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന ഫണ്ട് മന്ത്രി ഇടപ്പെട്ട് പുനസ്ഥാപിക്കുകയും എ.എസും റ്റി.എസും ലഭ്യമാക്കി 15 ദിവസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അടുത്തമാസം 18 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ ഇടുക്കിയില്‍ എത്തുമെന്നും എം.എല്‍.എ. പറഞ്ഞു. നിര്‍മ്മാണ ഏജന്‍സിയായ കിഡ്ക്കോയുടെ എം.ഡി.യുമായി ചര്‍ച്ച നടത്തി നിലവിലുള്ള നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പുതിയ നിര്‍മ്മാണങ്ങളുടെ പണികള്‍ ഉടന്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ. പറഞ്ഞു.
പുതിയ പ്രിന്‍സിപ്പലിനേയും സൂപ്രണ്ടിനേയും കുറവുള്ള ഡോക്ടര്‍മാരേയും മറ്റു ജീവനക്കാരേയും ഉടന്‍ നിയമിക്കുമെന്നും നിയമനം ലഭിച്ചവരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാറ്റുകയില്ലെന്നും എം.എല്‍.എ. പറഞ്ഞു. മെഡിക്കല്‍ കോളേജിലേയ്ക്കുള്ള പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കാന്‍ നിര്‍ദ്ദേശിച്ചതായും ഓക്സിജന്‍ പ്ലാന്‍റിലേയ്ക്കുള്ള വഴിയും കെട്ടിടത്തിന് പിന്നിലെ മണ്ണ് മാറ്റുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേരുമെന്നും റോയി കെ.പൗലോസ് എം.എല്‍.എ. പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നേഴ്സിംഗ് കോളേജിന് അനുവദിച്ച് ഒമ്പതരക്കോടി രൂപയും ചെറുതോണി ടൗണ്‍ വികസനത്തിന് അനുവദിച്ച അഞ്ച് കോടിയുള്‍പ്പടെ പതിനെട്ട് പദ്ധതികള്‍ക്ക് 35 കോടി രൂപ നഷ്ടപ്പെട്ടതായും എം.എല്‍.എ. പറഞ്ഞു. എ.പി.ഉസ്മാന്‍, അനില്‍ ആനയ്ക്കനാട്ട്, എം.കെ. പുരുഷോത്തമന്‍, ജോയി കൊച്ചുകരോട്ട്, അഡ്വ.അനീഷ് ജോര്‍ജ്, എന്നിവരും എം.എല്‍.എ. യോട് ഒപ്പം ഉണ്ടായിരുന്നു.





