മൂന്നാറിൽ അലമാരിയിൽ സൂക്ഷിച്ചിരുന്ന 9 പവൻ സ്വർണവും വെള്ളി ആഭരണങ്ങളും മോഷണം പോയി
പഴയ മൂന്നാറിലാണ് തൊഴിലാളിയായ വളർമതി വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയത്. തമിഴ്നാട്ടിൽ പോയി വന്ന ശേഷം ആഭരണങ്ങളെല്ലാം ഊരി അലമാരിയിൽ സൂക്ഷിച്ചിരുന്നു. ഇരുപതാം തീയതിക്ക് ശേഷമാണ് ആഭരണം മോഷണം പോയതെന്നാണ് വീട്ടമ്മ പറയുന്നത്. വളർമതി ജോലിക്ക് പോയ സമയത്ത് വീടിന്റെ താക്കോൽ വച്ചിരിക്കുന്നത് കൃത്യമായി മനസ്സിലാക്കിയ മോഷ്ടാവ്, വീട് തുറന്ന് അകത്തുകയറി താക്കോൽ എടുത്ത് അലമാരിയിലെ ആഭരണപെട്ടിയിലുള്ള എല്ലാം കവർന്നു. ഇതിനു ശേഷം യഥാസ്ഥാനത്ത് തന്നെ ആഭരണ പെട്ടി വച്ച് വീട് പൂട്ടി മടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അലമാര തുറന്ന് ആഭരണപ്പെട്ടി നോക്കിയപ്പോൾ ആഭരണങ്ങളെല്ലാം മോഷണം പോയതായി കണ്ടത്.
9 കാൽ പവൻ സ്വർണവും 2 വെള്ളിക്കൊലുസ്സുകളുമാണ് മോഷണം പോയിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മൂന്നാർ പോലീസും ഡോഗ്സ്കോഡും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.വീടിന്റെ ചുറ്റുപാട് ശരിക്കും മനസ്സിലാക്കിയ ആളുകൾ തന്നെയാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.