പ്രമുഖ തമിഴ് നടനും സംവിധായകനും ആയ കെ ഭാഗ്യരാജ് അന്തരിച്ചു
തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ശനിയാഴ്‌ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.അദ്ദേഹത്തിന് 73 വയസായിരുന്നു. ഭാര്യയും നടിയുമായ പൂർണിമ ഭാഗ്യരാജ്, മകനും നടനുമായ ശാന്തനു ഭാഗ്യരാജ്, മകള്‍ ശരണ്യ ഭാഗ്യരാജ് എന്നിവരാണ് കുടുംബാംഗങ്ങള്‍. തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
അടുത്തിടെ വരെ പൊതുപരിപാടികളില്‍ സജീവമായിരുന്ന ഭാഗ്യരാജ്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദറിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ ഗോവയിലെത്തിയിരുന്നു. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമായ വിവരം. ഗുരുവായ ഭാരതിരാജയുടെ മരണത്തിന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാഗ്യരാജും കളമൊഴിയുന്നത്.തമിഴ് സിനിമയില്‍ വേറിട്ട കഥപറച്ചില്‍ ശൈലിയിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകരില്‍ ശ്രദ്ധേയനാണ് ഭാഗ്യരാജ്. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ്, സംഗീതസംവിധായകൻ, നോവലിസ്‌റ്റ് എന്നിങ്ങനെ നിരവധി മേഖലകളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതം, കുടുംബബന്ധങ്ങള്‍, നർമ്മം, പ്രണയം, സാമൂഹിക യാഥാർഥ്യങ്ങള്‍ എന്നിവ സമന്വയിപ്പിച്ച തിരക്കഥകളാണ് ഭാഗ്യരാജിനെ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാക്കിയത്.ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതല്‍ സാഹിത്യത്തിലും നാടകത്തിലും സിനിമയിലും വലിയ താല്‍പര്യമുണ്ടായിരുന്നു. സിനിമയോടുള്ള അഭിനിവേശമാണ് അദ്ദേഹത്തെ ചെന്നൈയിലേക്ക് എത്തിച്ചത്. തുടക്കത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും സംവിധായകരായ ജി. രാമകൃഷ്‌ണന്റെയും പിന്നീട് പ്രമുഖ സംവിധായകൻ ഭാരതി രാജയുടെയും സഹസംവിധായകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.
ഭാരതിരാജയുടെ സിനിമകളില്‍ പ്രവർത്തിച്ച അനുഭവം ഭാഗ്യരാജിന്റെ തിരക്കഥാരചനാ ശൈലിയെ വളരെയധികം സ്വാധീനിച്ചു. കിഴക്ക് പോകും റെയില്‍, ടിക് ടിക് ടിക് തുടങ്ങിയ ചിത്രങ്ങളില്‍ തിരക്കഥാ സംഭാവനകള്‍ നല്‍കിയതോടെയാണ് അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധിക്കപ്പെട്ടത്. 1979-ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യരാജ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
സംവിധായകനായതുപോലെ തന്നെ നായകനായും ഭാഗ്യരാജ് വലിയ വിജയം നേടി. അദ്ദേഹം അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും തിരക്കഥയും സംവിധാനവും അദ്ദേഹത്തിന്റേതായിരുന്നു. സാധാരണ യുവാവിന്റെ പ്രതിച്ഛായയോടെ എത്തിയ കഥാപാത്രങ്ങള്‍ പ്രേക്ഷകർ ഏറ്റെടുത്തു. 75-ലധികം സിനിമകളില്‍ അഭിനയിച്ച ഭാഗ്യരാജ്, മുന്താനൈ മുടിച്ചു എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരവും നേടി.ഒരു കൈ ഓസൈ', 'മൗന ഗീതങ്ങള്‍', 'അന്ത ഏഴ് നാടുകള്‍', 'വിഡിയും വരെ കാത്തിരു', 'ഇന്ന് പോയ് നാളെ വാ', 'ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ്', 'തൂറല്‍ നിന്നു പോച്ചു', 'മുന്താനൈ മുടിച്ചു', 'ധാവണി കനവുകള്‍', 'ചിന്ന വീട്', 'എങ്ക ചിന്ന റാസ', 'ഇതു നമ്മ ആള്', 'ആരാരോ ആരിരാരോ', 'അവസര പോലീസ് 100', 'പാവുന്നു പാവുനുതാൻ', 'റാസുക്കുട്ടി', 'സുന്ദര കാണ്ഡം', 'വീട്ടില വിശേഷങ്ങള്‍', 'ഒരു ഊരില്‍ ഒരു രാജകുമാരി' എന്നിവയാണ് അദ്ദേഹം സംവിധാനം പ്രധാന ചിത്രങ്ങള്‍.



