നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി
അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്. നേരത്തേ തൊഴുത്തിരുന്ന ഭാഗത്തുനിന്നു ലഭിച്ച അസ്ഥി ആയതിനാൽ പശുവിന്റേതാണോ എന്നും അന്വേഷണസംഘത്തിനു സംശയമുണ്ട്.
മേരി (71), മൂത്ത മകൻ റെജി (54) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ കഴിഞ്ഞ മാസമാണു സജി അറസ്റ്റിലായത്. സജിയെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് 3നു തോട്ടുവാക്കടയിലെ വീട്ടിലെത്തിയ പൊലീസ് വിറകുപുരയോടു ചേർന്നുള്ള ഭാഗത്തു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി.
5 അടിയോളം കുഴിച്ചപ്പോഴാണ് അസ്ഥിയുടെ കഷണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയത്. പിന്നീടു സമീപത്തുതന്നെ നടത്തിയ തിരച്ചിലിൽ തലയോട്ടിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇവ കൂടുതൽ പരിശോധനയ്ക്കായി മാറ്റി.





