മറയൂര്‍ മലനിരകളില്‍ വേനല്‍പഴങ്ങള്‍ പാകമാകാൻ തുടങ്ങി
കേരളത്തിലെ പഴങ്ങളുടെ കലവറ എന്നറിയപ്പെടുന്ന മറയൂർ-കാന്തല്ലൂർ-കീഴാന്തൂർ മലനിരകളില്‍ വേനല്‍പ്പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു.
ഡിസംബർ അവസാനത്തോടെ പൂവിട്ട് തുടങ്ങിയ പ്ലം, പീച്ച് മരങ്ങളില്‍ ഇപ്പോള്‍ പഴങ്ങളായിത്തുടങ്ങി. മഞ്ഞുകാലത്തിന്റെ തണുപ്പും മഴനിഴല്‍ പ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥയും ചേർന്ന് പഴങ്ങള്‍ക്ക് അസാധാരണമായ രുചിയും ഗുണവും നല്‍കുന്നതായി കർഷകർ പറയുന്നു.
പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവിലുള്ള ഈ പ്രദേശങ്ങളില്‍ ഡിസംബർ അവസാനം മുതല്‍ ഇലകൊഴിഞ്ഞ മരങ്ങള്‍ പൂവണിഞ്ഞ് കാഴ്ചയുടെ മേന്മയേറ്റിയിരുന്നു. ഇപ്പോള്‍ ചുവപ്പ് നിറത്തിലുള്ള പ്ലം പഴങ്ങളും പിങ്ക് നിറത്തിലുള്ള പീച്ച് പഴങ്ങളും മരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതു സഞ്ചാരികളെ ആകർഷിക്കുന്നു. മേയ്-ജൂണ്‍ മാസങ്ങളിലാണ് പ്രധാന വിളവെടുപ്പ് പ്രതീക്ഷിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 4000 അടി ഉയരത്തിലുള്ള മറയൂർ താഴ്വരകള്‍ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ചുറ്റുമുള്ള മലനിരകള്‍ മഴയെ തടഞ്ഞുനിർത്തുന്നതിനാല്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍പോലും ഇവിടെ കാറ്റും കോടമഞ്ഞും മാത്രമേ അനുഭവപ്പെടൂ. ഈ പ്രത്യേക കാലാവസ്ഥയാണ് പഴങ്ങള്‍ക്ക് അധികരുചി നല്‍കുന്നത്. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക പ്രദേശമായ കാന്തല്ലൂരില്‍ ജൂണ്‍-ജൂലൈയോടെ ആപ്പിളും സ്ട്രോബറിയും പാകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മാതളനാരകം, പാഷൻ ഫ്രൂട്ട് തുടങ്ങിയ മറ്റ് വേനല്‍പ്പഴങ്ങളുടെ വിളവും ക്രമാനുഗതമായി ആരംഭിച്ചിട്ടുണ്ട്. ഈ സീസണില്‍ മറയൂർ മലനിരകള്‍ സഞ്ചാരികള്‍ക്കും ഫാമിലി ടൂറിസത്തിനും പ്രിയപ്പെട്ട സ്ഥാനമായി മാറിയിരിക്കുകയാണ്. പഴംപറിക്കല്‍ അനുഭവവും ഓർഗാനിക് ഫലങ്ങളുടെ രുചിയും തേടി നിരവധി സന്ദർശകർ എത്തുന്നുണ്ട്.
ഈ വർഷം കാലാവസ്ഥ അനുകൂലമായതിനാല്‍ പഴങ്ങളുടെ ഗുണനിലവാരം മികച്ചതാണെന്ന് കർഷകർ പറയുന്നു. സന്ദർശകർക്ക് പഴങ്ങള്‍ നേരിട്ട് വാങ്ങി രുചിക്കാം.
മറയൂർ-കാന്തല്ലൂർ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ പഴത്തോട്ടങ്ങളുടെ സൗന്ദര്യവും രുചിയും ഒരുമിച്ച് ആസ്വദിക്കാവുന്ന മനോഹരമായ സമയമാണിത്.





