കൊടുംചൂടില്‍ പാമ്പുകള്‍ നിങ്ങളുടെ വീട്ടിലുമെത്താം; കരുതിയിരിക്കുക
സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീടുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിധ്യം വർധിക്കുമെന്നും മുൻകരുതലെടുക്കണമെന്നുമുള്ള നിർദേശം പുറത്തിറക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂട് കൂടുമ്പോള്‍ മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങളും പ്രയാസം അനുഭവിക്കുന്നുണ്ട്. കൃത്യമായ ജാഗ്രത പാലിക്കുന്നത് വഴി അപകടങ്ങള്‍ ഒഴിവാക്കാം.
അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ തണുപ്പും നനവുമുള്ള സ്ഥലങ്ങള്‍ തേടിയാണ് പാമ്പുകള്‍ സഞ്ചരിക്കുക. ശീത രക്തമുള്ള ജീവികളായത് കൊണ്ട് തന്നെ അവ തണുത്ത പ്രതലങ്ങളില്‍ താമസിക്കാൻ താല്‍പ്പര്യപ്പെടുന്നു. ചെടിച്ചട്ടികള്‍, വീടിനുള്ളിലെ നനവുള്ള ഭാഗങ്ങള്‍, ബാത്ത്‌റൂം, എന്നിവിടങ്ങളില്‍ പാമ്പുകള്‍ താവളമാക്കും.
വീടിന് ചുറ്റുമുള്ള കാടുകളും ഉപയോഗശൂന്യമായ വസ്തുക്കളും നീക്കം ചെയ്യുക. പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഇത്തരം സ്ഥലങ്ങള്‍ കാരണമാകും.വാതിലുകളുടെയും ജനലുകളുടെയും അടിയിലെ വിള്ളലുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ വഴി പാമ്പുകള്‍ അകത്തു കടക്കാം. ഇവ കൃത്യമായി അടയ്ക്കാൻ ശ്രദ്ധിക്കുക.പാമ്പുകളുടെ പ്രധാന ആഹാരം എലികളാണ്. എലികള്‍ ഉള്ളയിടത്തേക്ക് പാമ്പുകള്‍ വരാന്‍ സാധ്യത കൂടുതലായതിനാല്‍ എലികളെ നിയന്ത്രിക്കുക.വിറക് അടുക്കി വെച്ചിരിക്കുന്ന ഇടങ്ങളിലും പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മുറികളിലും കയറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കയ്യില്‍ ഒരു വടി കരുതുന്നത് നല്ലതാണ്.
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് അല്ലെങ്കില്‍ മൊബൈല്‍ ലൈറ്റ് ഉപയോഗിക്കുക.വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ചെരുപ്പുകള്‍ ധരിക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കും.വീടിനുള്ളില്‍ പാമ്പ് കയറിയാല്‍ സ്വയം പിടിക്കാന്‍ ശ്രമിക്കാതെ, പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെയോ വനം വകുപ്പിനെയോ വിവരം അറിയിക്കുക. Sarpa ആപ്പ് ഇതിനായി ഉപയോഗിക്കാം.
പാമ്പിനെ കണ്ടാല്‍ അനാവശ്യമായി ബഹളം വെക്കുകയോ അതിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. നമ്മള്‍ ഉപദ്രവിക്കില്ലെന്ന് ഉറപ്പായാല്‍ പാമ്പുകള്‍ സാധാരണയായി വഴിമാറി പോകും.രോഗിയെ സാന്ത്വനപ്പെടുത്തുക. സ്വയം ചികിത്സിച്ച് സമയം കളയരുത്. എത്രയും വേഗം ആൻ്റി-വെനം സൗകര്യമുള്ള തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുക. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്. ഒരോ നിമിഷവും പ്രധാനപ്പെട്ടത് ആണെന്ന് മനസിലാക്കി, പാമ്പ് കടിയേറ്റയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക.





