കൊലുമ്പൻ സാംസ്ക്കാരിക സമിതി പ്രവർത്തനമാരംഭിച്ചു
ചെറുതോണി: വനവാസി സമൂഹത്തിന്റെ സമൂല ഉന്നമനം ലക്ഷ്യമാക്കി രൂപീകൃതമായ കൊലുമ്പൻ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനോദ്ഘാടനം മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ നിർവ്വഹിച്ചു. ഇടുക്കി ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ ഞായറാഴ്ച നടന്ന പ്രഥമ സമ്മേളനത്തിൽ ഭദ്രദീപം കൊളുത്തിയാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചത്.
ഇടുക്കി അണക്കെട്ടിന്റെ യഥാർത്ഥ ശില്പിയും വഴികാട്ടിയും ഊരാളി ഗോത്രവിഭാഗത്തിൽപ്പെട്ട ചെമ്പൻ കൊലുമ്പൻ മൂപ്പനാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. 1932-ൽ കാടിന്റെ ഭൂപ്രകൃതി പഠിക്കാനെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ടി. ജോണിന് കുറവൻ-കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്റെ വന്യമായ നീരൊഴുക്ക് കാണിച്ചുകൊടുത്തതും, രണ്ട് മലയിടുക്കുകൾ ബന്ധിപ്പിച്ച് അണക്കെട്ട് നിർമ്മിച്ചാൽ വെള്ളം സംഭരിക്കാമെന്ന് തന്റെ അനുഭവജ്ഞാനത്തിലൂടെ ബോധ്യപ്പെടുത്തിയതും കൊലുമ്പൻ മൂപ്പനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ വനവാസി ശ്രേഷ്ഠന്റെ ദീർഘവീക്ഷണവും ഗോത്രബുദ്ധിയുമാണ് പിന്നീട് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നായി ഇടുക്കി അണക്കെട്ട് യാഥാർത്ഥ്യമാകാൻ വഴിയൊരുക്കിയത്. കേരളത്തിന്റെ ഓരോ വീട്ടിലും ബൾബ് തെളിയുമ്പോൾ അതിൽ കൊലുമ്പൻ മൂപ്പന്റെ അദൃശ്യമായ കയ്യൊപ്പുണ്ടെന്നും, പുതുതലമുറ വിസ്മരിച്ചുപോകുന്ന ഈ ചരിത്രം വരുംതലമുറകളിലേക്ക് പകർന്നുനൽകേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കേരളത്തിന്റെ വെളിച്ചത്തിന് കാരണക്കാരനായ ആ പുണ്യജന്മത്തെ ചരിത്രത്തിൽ അർഹമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ദൗത്യമാണ് കൊലുമ്പൻ സാംസ്ക്കാരിക സമിതി ഏറ്റെടുക്കുന്നതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
വെള്ളാപ്പാറയിലെ കൊലുമ്പൻ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം. കോവിൽമല രാജാവ് രാമൻ രാജമന്നാൻ അധ്യക്ഷത വഹിച്ചു. കൊലുമ്പൻ സാംസ്ക്കാരിക സമിതി രക്ഷാധികാരി കെ.എൻ. രാജു സന്ദേശം നൽകി. സെക്രട്ടറി എം.ടി. ഷിബു സമിതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
വൈസ് ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ, രഘു സി. ഓലിക്കൽ, സുമേഷ് പനംചുവട്ടിൽ, സുജ രാജപ്പൻ, മനോജ് തോട്ടത്തിൽ വാൽപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു. വർക്കിങ്ങ് ചെയർമാൻ ശിവൻ ചേറാടി സ്വാഗതവും വൈസ് ചെയർമാൻ കെ.പി. സജീവൻ നന്ദിയും രേഖപ്പെടുത്തി.



