തൊടുപുഴയിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു
തൊടുപുഴയിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മർദ്ദനമേറ്റ് അതിഗുരുതരാവസ്ഥയിലായ ബംഗ്ലാവ്കുന്ന് സ്വദേശി വിനീഷ് വിജയൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാതെ പോലീസ് പ്രതികൾക്ക് കവചമൊരുക്കുകയാണെന്ന ആരോപണവും ശക്തമാകുന്നു.ചൊവ്വാഴ്ച രാത്രി 11.50-ഓടെ തൊടുപുഴ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപമുള്ള ബാറിലായിരുന്നു നാടിനെ നടുക്കിയ സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. ബംഗ്ലാവ്കുന്ന് ഇടനാട്ട് പുരയിടത്തിൽ വിനീഷ് വിജയനെ ബാറിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ ചേർന്ന് ഇരുമ്പ് ബോർഡും കമ്പിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മാനേജർ ഉൾപ്പെടെ ആറുപേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എൽദോസ്, സുമോദ്, രമേശ്, ജോയൽ, ജൂബിൻ, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അതേസമയം, ബാറിനുള്ളിൽ നടന്ന അതിക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നഗരത്തിലെ ഒരു ഉന്നത ജനപ്രതിനിധിക്ക് ബാറിൽ പങ്കാളിത്തമുള്ളതിനാലാണ് പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. കൃത്യമായ തെളിവുകൾ പുറത്ത് വരാതിരിക്കാൻ ഉന്നതതല ഇടപെടൽ നടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ.





