ഇടുക്കിയുടെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചതിൽ ഏറെ ചാരിതാർത്ഥ്യം: മന്ത്രി റോഷി- വികസന മുന്നേറ്റ ജാഥക്ക് സമാപനം
ഇടുക്കി: ജില്ലയിലെ ദീർഘകാലമായുള്ള ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതോടെ ജില്ലയുടെ വികസന കുതിപ്പ് വേഗത്തിലാക്ക്കുമെന്നു മന്ത്രി പറഞ്ഞു. വികസന മുന്നേറ്റ യാത്രയുടെ നാലാം ദിവസം സ്വീകരണ യോഗത്തിൽ സംസാർക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഓരോന്നായി സർക്കാർ പരിഹരിച്ചു വരികയാണ്. അർഹരായ എല്ലാവർക്കും പട്ടയം നൽകുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ചു മന്ത്രിസഭ എടുത്ത തീരുമാനം ചരിത്രമാണ്. കട്ടപ്പനയിലെ വ്യാപാരികളുടെയും ജനങ്ങളുടെയും ദീർഘകാല ആവശ്യമായ ഷോപ്പ് സൈറ്റ് പട്ടയങ്ങൾ നൽകാൻ സർക്കാർ തീരുമാനമെടുത്തു. ഏലം കൃഷി എന്ന് രേഖപ്പെടുത്തിയ ഭൂമിയിൽ പട്ടയം നൽകാൻ ഉത്തരവായി. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും ഇച്ഛാശക്തിയോടെ ഇടത് സർക്കാർ നടപ്പിലാക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വെണ്മണി, കഞ്ഞിക്കുഴി, ചെലച്ചുവട്, കുതിരക്കല്ല്, പ്രകാശ്, കാമാക്ഷി, തങ്കമണി എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ സ്വീകരണം. തങ്കമണിയിൽ നടന്ന സമാപന സമ്മേളനം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. റോമിയോ സെബാസ്റ്റ്യൻ, വി ആർ സജി, റെജി കുന്നംകോട്ട്, അനിൽ കൂവമ്പ്പ്ലാക്കൽ, രാരിച്ചൻ നീരാണാംകുന്നേൽ, വി ആർ ശശി . സോമൻ നായർ, ഷിജോ തടത്തിൽ, ഷാജി കാഞ്ഞമല മാത്യു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

