മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തില്‍ യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു
മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തില്‍ യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു..തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി മുകേഷാണ് (22) മരിച്ചത്.സംഭവത്തില്‍ കൂടെയുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി.തിങ്കളാഴ്ച പകല്‍ 3 മണിയോടെയാണ് മൃതദേഹം പുഴയുടെ സമീപത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയത്.ഞായറാഴ്ച മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ നാലുപേരും പാലക്കാട് ജങ്‌ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബർത്തുകളില്‍ ഉറങ്ങാനായി കിടന്നു. അല്‍പ്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛൻ ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ മകളെയും മുകേഷിനെയും ബർത്തുകളില്‍ കണ്ടില്ല. ഇരുവരെയും അന്വേഷിക്കവേ ഇവർ ട്രെയിനിന്റെ വാതിലിനുസമീപംനിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.പെണ്‍കുട്ടിയുടെ അച്ഛൻ യുവാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാലൻസ് തെറ്റിയാണ് യുവാവ് ട്രെയിനില്‍നിന്ന് താഴേക്ക് വീണത്. അപകടശേഷം കുടുംബംതന്നെയാണ് തങ്ങളുടെ കൂടെ സഞ്ചരിച്ചിരുന്ന ആളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്.സംസാരത്തില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഞായർ രാത്രി പത്തരയോടെ കണ്ണൂർ -യശ്വന്ത്പുർ എക്സ്പ്രസില്‍നിന്നുമാണ് യുവാവ് പുഴയിലേക്ക് വീണത്. പെണ്‍കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലാത്തതിനാല്‍ പോക്സോ വകുപ്പ് ഉള്‍പ്പെടെ പരിശോധിച്ചശേഷമേ കേസില്‍ തുടർനടപടി സ്വീകരിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

