വാഗമണ്ണിൽ ഓഫ്‌റോഡ് ജീപ്പ് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിയന്ത്രണം വിട്ട ഓഫ്‌റോഡ് ജീപ്പ് തവളപാറക്ക് സമീപം ഉണ്ണിചെടിക്കാട്ടിൽ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.മുന്നിൽ പോയിരുന്ന ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
അമിതവേഗതയിലായിരുന്ന ജീപ്പ് റോഡരികിലെ പാറയിലും മരത്തിലും ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് ഡ്രൈവർമാരും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി.അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. ഓഫ്‌റോഡ് സവാരികൾക്ക് നിയന്ത്രണമുള്ള മേഖലയിൽ നടന്ന ഈ അപകടത്തെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

