പട്ടിശ്ശേരി ഡാം കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാകും: മന്ത്രി റോഷി അഗസ്റ്റിൻ
കാന്തല്ലൂർ മേഖലയിലെ കാർഷിക വിപ്ലവത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതിയാണ് പട്ടിശേരി ഡാം എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചെങ്കലാർ പദ്ധതിയുടെ ഭാഗമായ പട്ടിശ്ശേരി ഡാമിൻ്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വേനൽക്കാലത്ത് കുടിവെള്ള ലഭ്യതയും കൃഷിക്കാവശ്യമായ ജലവും ഉറപ്പുവരുത്തുമെന്നും കർഷകരുടെ വിയർപ്പിന് നൽകുന്ന ആദരവാണിത്. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ഊർജിത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ലോവർ ചട്ടം മൂന്നാർ എന്ന പുതിയ ഡാമിന് ഉടൻ ഭരണാനുമതി ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
പട്ടിശേരി ഡാം പരിസരത്ത് സംഘടിപ്പിച്ച യോഗത്തിൽ എ.രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ കെ. ബാലശങ്കർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.60.34 കോടി രൂപയ്ക്കാണ് ജലസേചന വകുപ്പ് പട്ടിശ്ശേരി ഡാമിൻ്റെ നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. ഒരു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള പ്രസ്തുത ഡാമിൽ നിന്നും കാന്തല്ലൂർ, കീഴാന്തൂർ പ്രദേശങ്ങളിലെ 240 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് ജലസേചന സൗകര്യം ലഭ്യമാക്കാൻ സാധിക്കും. പട്ടിശ്ശേരി ഡാം ഒരു കോമ്പസിറ്റ് ഡാം ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ അഞ്ചുനാട് പ്രദേശത്തെ ജനങ്ങളുടെ കാർഷിക, വിനോദ സഞ്ചാര മേഖലകൾക്ക് കരുത്തും ജലസേചനരംഗത്ത് പുതിയ വഴിത്തിരിവാകുന്നതുമാണ് പട്ടിശ്ശേരി ഡാം പദ്ധതി.
പദ്ധതി നിർമ്മാണത്തിൽ ഇടുക്കിയുടെ ദുർഘടമായ ഭൂപ്രകൃതിയും നിർമ്മാണ ഘട്ടത്തിൽ നേരിടേണ്ടിവന്ന അപ്രതീക്ഷിതമായ സാങ്കേതിക തടസ്സങ്ങളും വെല്ലുവിളികൾ ഉയർത്തിയെങ്കിലും തടസ്സങ്ങളെ അതിജീവിച്ച് പണികൾ പൂർത്തിയാക്കുന്നതിനുള്ള നിശ്ചയ ദാർഢ്യത്തോടെ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി.
സിവിൽ ജോലികൾക്ക് 55.58 കോടി രൂപ, ഇൻസ്ട്രുമെൻറേഷൻ പ്രവർത്തിക്ക് 84.2 ലക്ഷം രൂപ , മെക്കാനിക്കൽ പ്രവർത്തിയ്ക്ക് 3 കോടി 10 ലക്ഷം രൂപ, ഇലക്ട്രിക്കൽ വർക്കിന് 80 ലക്ഷം രൂപ എന്നിങ്ങനെ ഡാമിൻ്റെ സിവിൽ, മെക്കാനിക്കൽ പ്രവർത്തികൾ പൂർത്തിയാകുമ്പോൾ 59 കോടി രൂപ നമ്മുടെ നാടിൻ്റെ സുരക്ഷിതമായ ഭാവിയിലേക്കുള്ള ഏറ്റവും മൂല്യവത്തായ നിക്ഷേപമാണ്.
പരിപാടിയിൽ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശിവൻ രാജ്, കാന്തല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യ രാജൻ, കാന്തല്ലൂർ പഞ്ചായത്ത് മെമ്പർ ബാലമുരുകൻ, തിരുവനന്തപുരം ചീഫ് എൻജിനീയർ സുജ ഗ്രെയ്‌സൻ, ജലസേചന- ഭരണ ചീഫ് എൻജിനീയർ ബിനോയ് ടോമി ജോർജ്, മെക്കാനിക്കൽ ചീഫ് എൻജിനീയർ ബിജോയ് കെ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

