കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് വീഴ്ത്തി; വധശ്രമത്തിന് കേസ്
എറണാകുളത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്‌ഐ പിഎൻ സന്തോഷിനാണ് പരിക്കേറ്റത്.ബോണറ്റിലേക്ക് തെറിച്ചുവീണ ഉദ്യോഗസ്ഥനുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു. തുടർന്ന് ഡ്രൈവർ സഡൻ ബ്രേക്കിട്ടതോടെ സന്തോഷ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ച രാത്രി 11.30ഓടെ കലൂർ ദേശാഭിമാനി റോഡിലായിരുന്നു സംഭവം. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്നു. എസിഎം സ്‌കൂളിന് സമീപം പൊലീസ് വാഹനം നിർത്തിയിട്ട് പരിശോധന തുടരുന്നതിനിടെയാണ് കാർ എത്തിയത്.
പൊലീസുകാരെ കണ്ടതോടെ വേഗത കുറച്ച കാർ, പെട്ടെന്ന് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ബോണറ്റിന്റെ വശത്തായി നിന്നിരുന്ന സന്തോഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ ഓടിച്ചുപോയി. പ്രതിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ബലീനോ കാറാണ് അപകടമുണ്ടാക്കിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
കാറില്‍ ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നോ അതോ ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പൊലീസുകാരെ ബോധപൂർവം വധിക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കാറിടിച്ചതിന്റെ ആഘാതത്തില്‍ എഎസ്‌ഐയുടെ ഇരു കാലുകള്‍ക്കും തുടയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. റോഡിലേക്ക് തെറിച്ചുവീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുകളുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്.



