സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കിയില്ല; മാവേലിക്കരയില്‍ മൂന്ന് സപ്ലൈകോ ജീവനക്കാര്‍ക്ക് സസ്പെഷൻ
സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കാത്തതില്‍ മാവേലിക്കരയില്‍ മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെഷൻ.ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജർ (പേഴ്സണല്‍ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.
ഫെബ്രുവരിയിലെ വില്‍പ്പനയ്ക്കുള്ള സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയില്‍ കേന്ദ്ര കാര്യാലയത്തില്‍ നിന്ന് ഡിപ്പോകളോട് ആവശ്യപ്പെട്ടിരുന്നു.വിവിധ സബ്സിഡി സാധനങ്ങള്‍ക്ക് ആവശ്യകതയില്ലെന്നാണ് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളില്‍ നിന്ന് ലഭിച്ച മറുപടി. എന്നാല്‍, ഫെബ്രുവരിയില്‍ സാധനങ്ങള്‍ സ്റ്റോക്ക് ഇല്ലാതെ വന്നു. പൊതുജനങ്ങള്‍ക്കുള്ള വിതരണം തടസ്സപ്പെടുകയും ചെയ്തു.പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളില്‍ ചെറുപയർ, മല്ലി, മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയില്‍ എട്ടു സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.

