പഴങ്ങള്‍ കേടാകാതിരിക്കാൻ എലിവിഷം ബെസ്റ്റ്; രണ്ട് കച്ചവടക്കാര്‍ പിടിയില്‍, നടപടി വീഡിയോ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ
വില്‍പ്പനയ്ക്കുവച്ചിരുന്ന പഴവർഗങ്ങളില്‍ എലിവിഷം പുരട്ടിയ കച്ചവടക്കാർ പിടിയില്‍. മുംബയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കല്‍ മാർക്കറ്റിലായിരുന്നു സംഭവം.മനോജ് കുമാർ കേസർവാനി, ബിപിൻ കേസർവാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനുപിന്നാലെയാണ് പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. മാലഡ് പ്രദേശവാസിയായ കുനാല്‍ സലുങ്കെ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കടകളും പൂട്ടിപ്പിച്ചു.
വില്‍പ്പനയ്ക്കായി വയ്ക്കുന്ന പഴവർഗങ്ങളില്‍ എലിവിഷം പുരട്ടുന്നത് പൊതുജനാരോഗ്യത്തിന് വലിയ തരത്തില്‍ ഭീഷണിയുണ്ടാകുമെന്നും കുനാല്‍ സലുങ്കെ പരാതിയില്‍ പരാമർശിച്ചിട്ടുണ്ട്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പുറത്തുവന്ന വീഡിയോയില്‍ കച്ചവടക്കാരൻ തന്റെ കൈയിലിരുന്ന എലിവിഷം പഴത്തില്‍ പുരട്ടുന്നത് കാണാം. പഴങ്ങള്‍ നശിച്ചുപോയെന്ന് പറഞ്ഞാണ് അയാള്‍ വിഷം പുരട്ടുന്നത്. ഇത് കണ്ടുനിന്ന മറ്റൊരാള്‍ കച്ചവടക്കാരനെ തടയാൻ ശ്രമിക്കുന്നുണ്ട്. ഈ പഴങ്ങള്‍ കുട്ടികള്‍ കഴിക്കുന്നതല്ലേയെന്നും അല്ലേയെന്നും എന്താണ് ചെയ്യുന്നതെന്നും അയാള്‍ കച്ചവടക്കാരനോട് ചോദിക്കുന്നുണ്ട്. ശേഷം അയാള്‍ അവിടെ കച്ചവടത്തിനുവച്ചിരുന്ന ഒരു മാതളം കാണിക്കുന്നുണ്ട്. ഇതില്‍ എലിവിഷം നന്നായി പുരട്ടിയിട്ടുണ്ടെന്നും ആരോപിക്കുന്നുണ്ട്.
ഈ വീഡിയോ ജനങ്ങള്‍ക്കിടയില്‍ ഭീതി പടർത്തിയിരിക്കുകയാണ്. ലോക്കല്‍ മാർക്കറ്റുകളില്‍ നിന്ന് എന്ത് വിശ്വസിച്ച് പഴവർഗങ്ങള്‍ വാങ്ങുമെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, പഴങ്ങള്‍ കേടാകാതിരിക്കാനും മറ്റുജീവികള്‍ പഴങ്ങള്‍ നശിപ്പിക്കാതിരിക്കാനുമാണ് എലിവിഷം പുരട്ടിയതെന്ന് പ്രതികളിലൊരാള്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.



