ഇടുക്കി ജില്ലാതല പട്ടയമേള നാളെ ചെറുതോണിയിൽ വിതരണം ചെയ്യുന്നത് 2017 പട്ടയങ്ങൾ
ഇടുക്കി ജില്ലാതല പട്ടയമേള നാളെ രാവിലെ 10.30 ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പട്ടയവിതരണം നിർവ്വഹിക്കും. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ. എ. മാരായ എം.എം. മണി, പി. ജെ. ജോസഫ്, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹ്യ രംഗത്തെ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിൽ നാളെ 2017 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 2016 മുതൽ ഇടുക്കി ജില്ലയിൽ നാളിതുവരെ 13 പട്ടയമേളകൾ സംഘടിപ്പിച്ച് 43613 പട്ടയങ്ങൾ വിതരണം ചെയ്തു. കോടതി ഉത്തരവുകൾ മുലം തടസ്സപ്പെട്ട് കിടന്ന 3000 അപേക്ഷകളിൽ പതിവ് ഉത്തരവ് തയ്യാറായിട്ടുണ്ട് . നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഭൂമി പതിവ് ഓഫീസുകൾ മുഖേന സമയബന്ധിതമായി പട്ടയങ്ങൾ വിതരണം ചെയ്യും.
അർഹരായ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് സംസ്ഥാനസർക്കാരും റവന്യൂ വകുപ്പും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പട്ടയ പ്രശനങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനസർക്കാർ നടപ്പാക്കിയ സംസ്ഥാന തല പട്ടയം മിഷൻ്റെ ഭാഗമായി ജില്ലയിലെ അർഹരായ കർഷകർക്ക് പട്ടയം വിതരണം ചെയ്യുന്നതിലൂടെ കർഷകരുടെ സ്വന്തം ഭൂമിക്ക് സ്ഥായിയായ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചുവരികയാണ്.
സംസ്ഥാന തലത്തിൽ രൂപീകരിച്ച പട്ടയ മിഷനും പട്ടയ മിഷന്റെ ഭാഗമായി നിയോജക മണ്‌ഡലങ്ങൾ കേന്ദ്രീകരിച്ച് പട്ടയ അസംബ്ലികൾ ചേർന്ന് ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിച്ചു വരുന്നു.
സങ്കീർണ്ണമായ ഭൂമിപ്രശ്‌നങ്ങൾ നിരവധിയുള്ള ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനതല പട്ടയം മിഷനിൽ സർക്കാർ പ്രത്യേക മുൻഗണന നല്‌കിയിട്ടുണ്ട്. ജില്ലയിലെ ഓരോ ഭൂമി പ്രശ്‌നങ്ങളും പ്രത്യേകമായി പരിഹരിക്കുന്നതിനും യോഗ്യമായ കൈവശങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനും സത്വര നടപടികൾ തുടർന്ന് വരികയാണ്. ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് റവന്യൂ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി ജില്ലയിലെ താലൂക്ക് ഓഫീസുകൾ, ഭൂമിപതിവ് സ്പെഷ്യൽ ഓഫീസുകൾ എന്നിവ മുഖേന തയ്യാറാക്കിയ വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്.



