11കാരിയോട് ക്രൂരത, 5 ദിവസം കൊണ്ട് കുറ്റപത്രം തയ്യാറാക്കി കേരള പൊലീസ്; 71കാരന് കടുത്ത ശിക്ഷ
പത്തനംതിട്ടയില്‍ പൊലീസിന്‍റെയും കോടതിയുടെയും മാതൃകാപരമായ ഇടപെടല്‍. 11 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്നര മാസത്തിനുള്ളില്‍ ഏനാത്ത് പൊലീസും പ്രോസിക്യൂഷനും ശിക്ഷ വാങ്ങി നല്‍കുകയായിരുന്നു.അടൂർ കരുവാറ്റ സ്വദേശി സുന്ദരേശനെ (71) ആണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി. മഞ്ജിത്ത് എട്ടു വർഷം കഠിനതടവിനും 65,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
2025 നവംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. അതിജീവിതയ്ക്ക് നീതി വൈകരുത് എന്ന ഉറച്ച തീരുമാനത്തില്‍ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അടുത്ത ദിവസം തന്നെ പ്രതിയെ പിടികൂടി. ഏനാത്ത് എസ്‌എച്ച്‌ഒ അനൂപ് അച്ചൻകുഞ്ഞിന്‍റെ നേതൃത്വത്തിലുള്ള സംഘം അങ്ങേയറ്റം കാര്യക്ഷമമായി അന്വേഷണം നടത്തി വെറും അഞ്ചു ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു എന്നത് ഈ കേസിന്‍റെ വിജയത്തില്‍ നിർണ്ണായകമായി.
കോടതി നടപടികള്‍ വേഗത്തിലാക്കാൻ ഡിസിആർബി ഡിവൈഎസ്പി ബിനു വർഗീസിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ വിമല്‍, എസ്‍സിപിഒ വിവേക് എന്നിവരടങ്ങുന്ന സെൻട്രല്‍ എയ്ഡ് പ്രോസിക്യൂഷൻ ടീം മികച്ച രീതിയില്‍ പ്രവർത്തിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോണ്‍ ഹാജരായി.



