അണക്കര മണിയൻ പെട്ടിയിൽ സുഹൃത്തിനെ വിഷം കൊടുത്തു കൊന്ന പ്രതിക്ക് ജീവപര്യന്തം.
അണക്കര മണിയൻ പെട്ടിയിൽ സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ മണിയൻ പെട്ടി സ്വദേശി ബാബു മകൻ പ്രവീൺ കുമാറിനെ (26)യാണ് തൊടുപുഴ അഡിഷണൽ 4 സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. മണിയൻ പെട്ടി ഭാഗത്ത് സത്യവിലാസം വീട്ടിൽ പവൻ രാജ് മകൻ രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.
2022 ഏപ്രിൽ 15 നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തും തന്റെ സഹോദരിയും തമ്മിൽ മോശം ബന്ധമുണ്ടെന്നുള്ള സംശയത്തിൽ പ്രവീൺകുമാർ രാജ്‌കുമാറിനെയും കൂട്ടി തമിഴ്നാട് ഫോറെസ്റ്റ് ഭാഗത്തുള്ള കുളിക്കടവിലെത്തി മദ്യപിക്കുന്നതിനിടയിൽ കയ്യിൽ കരുതിയിരുന്നവിഷം മദ്യത്തിൽ കലർത്തി നൽകുകയും മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ പാറപ്പുറത്തുകിടത്തി മദ്യകുപ്പിയും വിഷക്കുപ്പിയും മറ്റും ഒളിപ്പിച്ചുവച്ച് കടന്നുകളയുകയുമായിരുന്നു. മരണപ്പെട്ട ദിവസം പ്രവീൺകുമാറിനെയും രാജ്കുമാറിനെയും ഒരുമിച്ചുകണ്ട പ്രദേശവാസികളുടെ മൊഴിയെതുടർന്ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട പ്രവീൺകുമാർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രവീൺകുമാറിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തവിഷക്കുപ്പിയിലും മദ്യക്കുപ്പിയിലും നിന്ന് പ്രവീൺകുമാറിന്റെ വിരലടയാളങ്ങൾ ലഭ്യമായത് കേസിൽ വഴിത്തിരിവായി. 21സാക്ഷികളും 12 തൊണ്ടിമുതലുകളും പ്രോസീക്യൂഷൻ കേസിൽ ഹാജരാക്കി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയതെളിവുകളുമാണ് നിർണായകമായത്.
അഡ്വ വി എസ് അഭിലാഷ് പ്രോസീക്യൂഷന് വേണ്ടി ഹാജരായ കേസിൽ അന്വേഷണം നടത്തികുറ്റപത്രം സമർപ്പിച്ചത് വണ്ടമേട് SHO ആയിരുന്ന VS നവാസാണ്. SI ഷാജി KN, ASI സൂരജ് KS എന്നിവർ പ്രോസീക്യൂഷൻ സഹായികളായി പ്രവർത്തിച്ചു.



