തിരുവനന്തപുരത്തെ വാഹനാപകടം: മണിയൻപിള്ള രാജു അറസ്റ്റില്‍; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍
തിരുവനന്തപുരത്ത് കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മദ്യലഹരിയിലായിരുന്നോ അപകടം എന്ന് സ്ഥിരീകരിക്കാൻ രക്തപരിശോധന നടത്തും.
രണ്ട് വർഷമായി താൻ മദ്യപിച്ചിട്ടില്ലെന്ന് സ്റ്റേഷനിലേക്ക് ഇറങ്ങവെ മണിയൻപിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണ്. താനൊരു ക്യാൻസർ പേഷ്യൻ്റാണ്. ശബ്ദം കേട്ട ഉടനെ പാനിക്കായി. സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
അതേസമയം, പരിക്കേറ്റ സൂരജിൻ്റെ സഹോദരൻ രാഹുല്‍ അപകടത്തില്‍ പ്രതികരിച്ചു. അപകടത്തില്‍ സൂരജിൻ്റെ ഇടത്തെ കാലിൻ്റെ തൊടയെല്ല് പൊട്ടിയെന്നും ശസ്ത്രക്രിയ വേണമെന്നും രാഹുല്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനമോടിച്ചത് താൻ തന്നെയെന്ന് സ്ഥിരീകരിച്ച് നടൻ
ബൈക്കില്‍ കൂടെയുണ്ടായിരുന്നു നിവേദിനും ഗുരുതര പരിക്കുണ്ട്. ശസ്ത്രക്രിയ ആവശ്യമാണ്. ഇരുചക്ര വാഹനമാണ് കാറില്‍ ഇടിച്ചതെന്ന് പറയുന്നത് മനസിലാകുന്നില്ല. ബൈക്കിൻ്റെ മുൻവശം ഭാഗികമായി തകർന്നു. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ചുവെന്നത് വ്യക്തമാണ്. ഫയർഫോഴ്സിൻ്റെ ആംബുലൻസിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മണിയൻപിള്ള രാജു ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സൂരജിൻ്റെ സഹോദരൻ രാഹുല്‍ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റത്. വഴുതക്കാട് ട്രിവാൻട്രം ക്ലബിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.



