സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഇ.എം ആഗസ്തി
സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു;
ഫെയ്സ് ബുക്ക് പോസ്റ്റുമായി
ഇ.എം ആഗസ്തി
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാംഗവുമായ അഡ്വ. ഇ എം ആഗസ്തി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. എ.ഐ.സി.സി പ്രവർത്തക സമിതി അംഗവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ അഭ്യർത്ഥന പ്രകാരമാണ് ഈ തീരുമാനം എടുത്തതെന്ന് ആഗസ്തി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അരനൂറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിന് അവസാനമായി പ്രഖ്യാപിച്ചിരുന്ന ആഗസ്തി, കഴിഞ്ഞ ഡിസംബറിൽ ഫേസ്ബുക്കിൽ "ഇനി മുതൽ വേദിയിലുണ്ടാവില്ല; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു" എന്ന കുറിപ്പ് പങ്കുവെച്ചിരുന്നു. "ഇടുക്കിയിലെ കോൺഗ്രസിന്റെ അവസാന വാക്ക്" എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഏറെ ചർച്ചകൾക്ക് വഴിവച്ചു.
സ്ഥിതിഗതികൾ വഷളായതോടെ, ആഗസ്തിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നേതൃത്വം ആരംഭിച്ചു. രമേശ് ചെന്നിത്തലയെ കെപിസിസി ഈ ചുമതല ഏൽപ്പിച്ചു. എ.ഐ.സി.സി പ്രതിനിധി മധുസൂദനൻ മിസ്ത്രി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ആഗസ്തിയുമായി കൂടിക്കാഴ്ച നടത്തി.
തുടർന്ന് ഇടുക്കി ജില്ലയിലെ സ്ഥാനാർഥി നിർണയ ചർച്ചകളിൽ പങ്കെടുക്കാൻ ആഗസ്തിയോടൊപ്പം കോർ കമ്മിറ്റി അംഗങ്ങളായ എംപി ഡീൻ കുര്യാക്കോസ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർക്ക് തിരുവനന്തപുരത്തെത്താൻ കെപിസിസി നിർദേശം നൽകി.
ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഗസ്തിയുടെ തിരിച്ചുവരവ്.



