തനിച്ചുതാമസിക്കുന്ന 65-കാരി വീട്ടില്‍ വീണുകിടന്നത് ഒരു പകലും രാത്രിയും! ഒടുവില്‍ രക്ഷകരായി പോലീസ്
വീട്ടില്‍ തെന്നിവീണ 65-കാരി അതേ കിടപ്പ് തുടർന്നത് ഒരു പകലും ഒരു രാത്രിയും. ഇടയ്ക്ക് ബോധം വന്നെങ്കിലും കിടന്നിടത്തുനിന്ന് അനങ്ങാൻ കഴിയാതായതോടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന 65-കാരി രക്ഷിക്കാൻ ആളുവരുന്നതുംകാത്ത് കിടന്നു.ഒടുവില്‍ പോലീസ് ഓഫീസറുടെയും അഗ്നിരക്ഷാ സേനയുടെയും ഇടപെടലിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെ . അപ്പോഴേയ്ക്കും സംഭവം നടന്ന് ഏതാണ്ട് 24 മണിക്കൂർ പിന്നിട്ടിരുന്നു.
തൃപ്പൂണിത്തുറ നഗരത്തില്‍ ശ്രീനിവാസ കോവിലിനു സമീപം താമസിക്കുന്ന ആശാദേവിയാ (65) ണ് വ്യാഴാഴ്ച രാവിലെ വീട്ടില്‍ തെന്നിവീണത്.
കൊച്ചി സെൻട്രല്‍ എസിപി പി. രാജ്കുമാർ വെള്ളിയാഴ്ച രാവിലെ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് കൊച്ചി സിറ്റിയിലേക്ക് വരുമ്പോള്‍ വഴിയോരത്തുനിന്ന ഒരു സ്ത്രീ പോലീസ് വാഹനത്തിന് കൈകാണിച്ചു. 'ഞാൻ ജോലിക്കുപോകുന്ന വീടിന്റെ ഗേറ്റും അടഞ്ഞുകിടക്കുകയാണ്. വീട്ടുകാരി അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ല, ഗേറ്റ് തുറക്കുന്നുമില്ല, ഒന്ന് നോക്കണം' എന്ന് പറഞ്ഞു.
ഉടൻ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുൻ ഗെയ്‌റ്റ് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. സിറ്റൗട്ടിലെ ഗേറ്റും പൂട്ടിയിരിക്കുകയാണ്. എന്നാല്‍, മുൻവാതില്‍ അടച്ചിട്ടില്ലെന്ന് മനസ്സിലായി. രണ്ടുദിവസത്തെ പത്രങ്ങളും മറ്റും സിറ്റൗട്ടില്‍ കിടക്കുന്നതുകൂടി കണ്ടതോടെ ഉദ്യോഗസ്ഥർക്കും ആശങ്ക കൂടി.
ഉടൻ തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഗേറ്റിന്റെ താഴ് പൊളിക്കാൻ ആളെ കൊണ്ടുവന്നു. വീട്ടിനുള്ളില്‍ കയറിയപ്പോള്‍ 'ഞാൻ വീണതാണേ...' എന്നൊരു രോദനം കേട്ടു. തുടർന്ന് അന്വേഷണത്തില്‍ വീണുകിടക്കുന്ന ആശാദേവിയെ കണ്ടെത്തി. ഉടൻ ആംബുലൻസില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
വീഴ്ചയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെടുകയും പിന്നീട് എഴുന്നേല്‍ക്കാൻ പറ്റാതാകുകയും ചെയ്തതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫോണുണ്ടെങ്കിലും അതെടുത്ത് ആരേയും വിളിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. ആശാദേവിയുടെ രണ്ട് മക്കളും കേരളത്തിനു പുറത്താണ്. വീട്ടില്‍ സഹായത്തിനുള്ള സ്ത്രീ ഒന്നിടവിട്ടുള്ള ദിവസങ്ങളിലേ വരാറുള്ളൂ.



