നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കോടി വില വരുന്ന മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വൻ ലഹരിവേട്ട. രണ്ട് കോടി രൂപയോളം വിലവരുന്ന 3.98 കിലോ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയില്‍.കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ഡൊമസ്റ്റിക് ടെർമിനലില്‍ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ദോഹയില്‍ നിന്നാണ് ആഫ്രിക്കൻ വംശജയായ പ്രതി കൊച്ചിയില്‍ എത്തിയത്. തുടർന്ന് ഡല്‍ഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തില്‍ പോകാനായി എത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. രജിസ്റ്റർ ചെയ്ത ലഗേജ് ഇൻലൈൻ സ്ക്രീനിംഗിന് വിധേയമാക്കിയപ്പോള്‍ സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിന് സംശയം തോന്നി. തുടർന്ന് ലെവല്‍ 4-ല്‍ വെച്ച് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ ബാഗിന്റെ അടിഭാഗത്തുള്ള രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് പാക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു.
സിയാല്‍ ഡ്യൂട്ടി മാനേജർ ഉടൻ തന്നെ കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയും യാത്രക്കാരിയെയും ലഹരിമരുന്നും അവർക്ക് കൈമാറുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ പിടികൂടിയത് മെത്താക്യുലോണ്‍ ആണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



