മണിയാറൻകുടി സ്കൂളിനു 1 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി: മന്ത്രി റോഷി അഗസ്റ്റിൻ - കെട്ടിട നിർമാണത്തിന് സ്കൂളിന്റെ ആവശ്യങ്ങൾ പരിഗണിച്ച് തുക കൂടുതൽ അനുവദിച്ചു
ഇടുക്കി: മണിയാറൻകുടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ കുതിപ്പേകി പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
നേരത്തെ ഈ പദ്ധതിക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ സ്കൂളിനാവശ്യമായ ക്ലാസ്സ് റൂമുകൾ, ലൈബ്രറി, ലാബുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് കെട്ടിട സൗകര്യം ഒരുക്കുന്നതിന് ഈ തുക പര്യാപ്തമല്ലത്ത സാഹചര്യം പരിഗണിച്ചാണ് കൂടുതൽ തുക അനുവദിച്ചത്. ഒന്നാം ക്ലാസ്സ് മുതൽ വി എച് എസ് എസ് വരെ ഇവിടെ ഉള്ളതിനാൽ നിറവധി വിദ്യാർത്ഥികളാണ് ഇവിടെ എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ നിലവിലെ ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. പദ്ധതിയുടെ നിർമ്മാണ പുരോഗതി തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് വിലയിരുത്തും.
ഉയർന്ന നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ മണിയാറൻകുടിയിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മുഖേന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



