15കാരനെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു; കേസെടുത്ത് പൊലീസ്
സ്‌കൂള്‍ വിദ്യാർത്ഥിയായ 15കാരനെ സമപ്രായക്കാരായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചു. എറണാകുളം പൈങ്ങോട്ടൂരിലാണ് സംഭവം.എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.മർദനത്തിന് ഇരയായ വിദ്യാർഥിയുടെ സ്കൂളിലെ തന്നെ ഒൻപത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടുപേരും, മറ്റ് സ്കൂളുകളിലെ രണ്ടു വിദ്യാർഥികളുമാണ് പിടിയിലായത്.നാലംഗ സംഘം വിദ്യാർഥിയെ നിർബന്ധപൂർവ്വം സമീപത്തെ ഒഴിഞ്ഞ എയ്ഡ് പോസ്റ്റിനുള്ളിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വാക്കുതർക്കം ഉണ്ടാവുകയും അത് ക്രൂരമായ മർദനത്തില്‍ കലാശിക്കുകയും ചെയ്തു. മർദിക്കുന്നതിനിടെ സംഘത്തിലൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നു.ഇവരെ നിലവില്‍ കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.ഈ മാസം 14-ാം തീയതിയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിന് സമീപം ഉപയോഗിക്കാതെ കിടന്നിരുന്ന പൊലിസ് എയ്ഡ് പോസ്റ്റിനുള്ളില്‍ വെച്ചായിരുന്നു മർദനം നടന്നത്. സ്കൂളിലെ ജൂബിലി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ചെറിയ തർക്കമാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്. സംഭവദിവസം രാവിലെ സ്കൂളിലേക്ക് പോകാനായി ബസിറങ്ങിയ ഒൻപതാം ക്ലാസുകാരനെ പ്രതികള്‍ തടഞ്ഞു നിർത്തുകയായിരുന്നു.വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മർദനത്തിന് ശേഷം ചോരയൊലിപ്പിച്ച് സ്കൂളിലെത്തിയ കുട്ടിയെ കണ്ട അധ്യാപകർ ഉടൻ തന്നെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചു ചികിത്സ നല്‍കി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോത്താനിക്കാട് പൊലിസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഇരുവിഭാഗം മാതാപിതാക്കളെയും വിളിപ്പിച്ചു കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്. തങ്ങളുടെ മകൻ എത്രത്തോളം ക്രൂരമായ മർദനത്തിനാണ് ഇരയായതെന്ന് വീഡിയോ കണ്ട മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് അവർ വീണ്ടും പൊലിസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച പൊലിസ്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 325-ാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് വിദ്യാർഥികളെ റിമാൻഡ് ചെയ്യാൻ ബോർഡ് ഉത്തരവിട്ടത്.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതരില്‍ നിന്നും ഡി.ഇ.ഒ (DEO) വിശദമായ റിപ്പോർട്ട് തേടി. സ്കൂള്‍ പരിസരത്തെ അച്ചടക്ക നടപടികള്‍ കർശനമാക്കാനും നിർദ്ദേശമുണ്ട്.



