തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തൊടുപുഴ - കോലാനി ബൈപ്പാസിൽ തോട്ടുപുറം ഫ്യൂവൽസിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കളമശ്ശേരി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണന് (19) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ നാലേകാലോടെയായിരുന്നു സംഭവം. കോലാനി ഭാഗത്തുനിന്നും തടി കയറ്റി വന്ന ലോറിയും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു.
വിവരമറിഞ്ഞ് എത്തിയ തൊടുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കിരൺ രാധാകൃഷ്ണൻ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

