കുടിശ്ശിക അടച്ചില്ല; പാലക്കാട് എൻഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി
വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ ആർ.ടി.ഒ (എൻഫോഴ്സ്‌മെന്റ്) ഓഫീസിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി.കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി ഏകദേശം 55,000 രൂപയുടെ ബില്ലാണ് ഓഫീസില്‍ അടയ്ക്കാനുണ്ടായിരുന്നത്.ഇതേത്തുടർന്നാണ് ജനുവരി രണ്ടാം തീയതിയോടെ കെ.എസ്.ഇ.ബി കർശന നടപടി സ്വീകരിച്ചത്.സർക്കാർ സംവിധാനങ്ങള്‍ തമ്മിലുള്ള ഈ തർക്കം ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.
വൈദ്യുതി നിലച്ചതോടെ ഓഫീസിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. എ.ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതും ചലാനുകള്‍ അയക്കുന്നതുമായ പ്രവർത്തനങ്ങള്‍ നിലച്ചു.ഓഫീസിനുള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ നിലവില്‍ അത്യാവശ്യം കാര്യങ്ങള്‍ ചെയ്യുന്നത്. എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ അഞ്ച് ഇലക്‌ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാൻ കഴിയാത്തതിനാല്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.

