മസാല ബോണ്ട് കേസ് ; കിഫ്ബി നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞതില്‍ സ്റ്റേ തുടരും
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട നോട്ടീസിലെ തുടർനടപടികള്‍ സ്റ്റേ ചെയ്ത ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലെ ഡിവിഷൻ ബെഞ്ചിൻറെ സ്റ്റേ തുടരും.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപ്പീല്‍ ഹരജി ജനുവരി 13ലേക്ക് മാറ്റിവെച്ച ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അതുവരെ സ്റ്റേ നീട്ടുകയായിരുന്നു. മറുപടി സത്യവാങ്മൂലം നല്‍കാൻ സംസ്ഥാന സർക്കാർ കൂടുതല്‍ സമയം തേടിയതിനെത്തുടർന്നാണ് ഹരജി മാറ്റിയത്.
വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ചുള്ള ഇ.ഡിയുടെ കാരണംകാണിക്കല്‍ നോട്ടീസിനെതിരെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് (കിഫ്ബി) നല്‍കിയ ഹരജിയിലാണ് തുടർനടപടികള്‍ മൂന്നുമാസത്തേക്ക് സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തത്. ഫെമ ലംഘനം നടന്നെന്ന റിപ്പോർട്ടില്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നല്‍കിയത് കാരണംകാണിക്കല്‍ നോട്ടീസാണെന്നും തുടർനടപടികള്‍ തടഞ്ഞത് തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയുടെ അപ്പീല്‍.റിയല്‍ എസ്റ്റേറ്റ് പ്രവർത്തനം നടത്തിയതിനാല്‍ പിഴ ഈടാക്കാതിരിക്കാനും നടപടിയെടുക്കാതിരിക്കാനും കാരണമുണ്ടെങ്കില്‍ കാണിക്കാനായിരുന്നു നോട്ടീസ്.
എന്നാല്‍, റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ റിയല്‍ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാവില്ലെന്നാണ് സർക്കാറിൻറെ വാദം.മസാലബോണ്ട് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവർക്കെതിരെ ഇ.ഡി അയച്ച നോട്ടീസിലെ തുടർനടപടികളും സിംഗിള്‍ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

