പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയില്‍ പരിശോധന പേരിനു മാത്രം
നെയ്യാറ്റിന്‍കരയിലും പരിസരങ്ങളിലുമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസിന്റെ ശരീര പരിശോധനയും പിഴയീടാക്കലും തകൃതിയായി നടക്കുമ്ബോള്‍ രാസലഹരിയോട് അവര്‍ക്കു മൗനം.അമരവിള ദേശീയപാതയില്‍ രാസലഹരി പരിശോധന പേരിനു മാത്രമെന്ന് ആക്ഷേപം.പാലക്കടവ്, പിരായുംമൂട്, ഇരുമ്ബില്‍, പെരുങ്കടവിള തുടങ്ങിയ ചെക്ക്‌പോസ്റ്റുകളില്‍ സാധാരണക്കാരെ പിടിച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷങ്ങളാണ് നെയ്യാറ്റിന്‍കര എക്‌സൈസ് മുതല്‍കൂട്ടുന്നത്. ഇവിടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ ഉള്‍പ്പെടെയുള്ള യാത്രികരുടെ മുന്നിലേക്ക് ചാടിവീഴും. ശരീര പരിശോധന നടത്തും. ഇങ്ങനെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും ദിവസവും മൂന്നും നാലും ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നം കൈവശം വച്ചാല്‍ പിഴ നോട്ടുബുക്കിലെഴുതി വാങ്ങും. പണം കൈയിലില്ലെങ്കില്‍ എക്‌സൈസിന് സഹായമായി കടകളുമുണ്ട്, ഇവിടെ ഗൂഗിള്‍ പേ ചെയ്താല്‍ പണം കിട്ടും. മണിക്കൂറുകള്‍ക്കകം അവരുടെ ഫോണ്‍ നമ്ബരില്‍ ട്രഷറിയില്‍ പണം കിട്ടിയെന്ന മെസേജുമെത്തും.അതേസമയം, തൊട്ടടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് തലങ്ങും വിലങ്ങും ആയിരക്കണക്കിനു വാഹനങ്ങള്‍ പായുന്ന അമരവിള ചെക്ക്‌പോസ്റ്റില്‍ പരിശോധന പേരിനുപോലുമില്ല. ഇവിടെ പരിശോധനയ്‌ക്കെന്ന പേരില്‍ ചിലപ്പോള്‍ റോഡുവക്കില്‍ ഒരു ഉദ്യോഗസ്ഥനാവും കാണുക. രഹസ്യ വിവരം ലഭിച്ചാല്‍ ചിലപ്പോള്‍ പിടിച്ചാലായി. അത് വലിയ വാര്‍ത്തയുമാക്കും.
ബംഗളുരുവില്‍ നിന്നെത്തുന്ന ആഡംബര വാഹനങ്ങള്‍ പരിശോധിക്കുന്നതില്‍ പ്രത്യേക താത്പര്യമുള്ള നെയ്യാറ്റിന്‍കര എക്‌സൈസിന് നാട്ടില്‍ സുലഭമായി ലഭിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വരവ് നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാനാവുന്നില്ല. വിദ്യാര്‍ത്ഥിനികളെ വരെ ഉപയോഗിച്ചുള്ള ലഹരിക്കടത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ സജീവമായിരിക്കെയാണ് ദേശീയപാതയിലെ പരിശോധന പേരിനു മാത്രമാകുന്നത്. വമ്ബന്‍ ലഹരിമാഫിയകളെ യഥേഷ്ടം വിഹരിക്കാന്‍ വിടുകയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്

