സൂര്യനുദിച്ചതോട കടല്‍ത്തീരത്ത് വെള്ളിത്തിളക്കം; പാഞ്ഞടുത്തവര്‍ കണ്ടത് അതിശയിപ്പിക്കുന്ന കാര്യം, പിന്നാലെ വിശദീകരണം
ഉഡുപ്പിയിലെ ഹെജമാഡി ബീച്ചില്‍ മത്തി ചാകര പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളില്‍ അത്ഭുതം സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസം സൂര്യോദയത്തിനുപിന്നാലെ ബീച്ചിലേക്ക് കച്ചവടക്കാരും വിനോദസഞ്ചാരികളും എത്തുന്നതിനുമുൻപ് തന്നെ തീരത്ത് മത്തികള്‍ കുമിഞ്ഞുകൂടിയിരുന്നു. ബീച്ചിന്റെ ഒരു ഭാഗത്ത് അപൂർവമായ തിളക്കം കണ്ടതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. കടലിന്റെ വെള്ളിമഴയെന്നാണ് ചാകരയെ നാട്ടുകാർ വിശേഷിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആളുകള്‍ യാതൊരു ശബ്ദവും ഉണ്ടാക്കാതെ മീൻ വാരിക്കൂട്ടുന്നതാണ് വീഡിയോയിലുള്ളത്. ഇതുകണ്ടവർ പ്ലാസ്റ്റിക് കവറുകളുമായും തുണി സഞ്ചികളുമായും ഓടിക്കൂടിയാണ് മീൻ വാരിക്കൂട്ടിയത്.അതേസമയം, മുതിർന്ന മത്സ്യത്തൊഴിലാളികള്‍ ഈ കാഴ്ച അപൂർവമായിരുന്നുവെന്ന് പ്രതികരിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് സമാനമായ സംഭവങ്ങള്‍ കണ്ടതായി പ്രായമായ മത്സ്യത്തൊഴിലാളികള്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പക്ഷേ ഇത്രയും വലിയ തോതില്‍ അത് കണ്ടവർ ചുരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു. മത്സ്യങ്ങള്‍ വലിയ തോതില്‍ തീരത്ത് അടിയുന്നത് കടലില്‍ മത്സ്യസമ്ബത്തുള്ളതിന്റെ സൂചനയാണെന്നാണ് ചിലർ പറയുന്നത്. എന്നാല്‍ വലിയ മത്സ്യങ്ങള്‍ പിന്തുടരുമ്ബോഴോ, സമുദ്ര താപനിലയിലോ ഓക്സിജന്റെ അളവിലോ പെട്ടെന്നുള്ള മാറ്റങ്ങള്‍ വരുമ്ബോഴോ ആണ് മത്തികള്‍ ചിലപ്പോള്‍ ആഴം കുറഞ്ഞ വെള്ളത്തിലേക്ക് പാഞ്ഞടുക്കുന്നതെന്ന് ചിലർ പറഞ്ഞു.
സമുദ്ര വിദഗ്ദർ പറയുന്നത്
സമുദ്ര പ്രവാഹങ്ങളിലെ മാറ്റങ്ങള്‍, താപനില വ്യതിയാനങ്ങള്‍, തീരത്തിനടുത്തുള്ള ഓക്സിജന്റെ അളവിലുള്ള കുറവ് എന്നിവ കാരണമാണ് മത്തികള്‍ കൂട്ടമായി ആഴം കുറഞ്ഞ സ്ഥലത്തേക്കെത്തുന്നതെന്നും വിദഗ്ദർ പറയുന്നു. ഈ പ്രതിഭാസം അപകടത്തെയോ മലിനീകരണത്തെയോ സൂചിപ്പിക്കുന്നില്ലെന്നും ചിലർ കൂട്ടിച്ചേർത്തു.

