ആറുവയസുകാരിയെ പീഡിപ്പിച്ച് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു; പ്രതികളെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിജനുവരി രണ്ടിന് നടന്ന അതിദാരുണമായ സംഭവത്തില്‍ പ്രതികളായ രാജു, വീരു കശ്യപ് എന്നിവരെ പൊലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി.
ടെറസില്‍ കളിച്ചു കൊണ്ടിരുന്ന മകളെ പിന്നീട് വീടിന് പിന്നിലെ വയലിലാണ് മരിച്ച നിലയില്‍ കണ്ടതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു. പ്രതികള്‍ ഇരുവരും ചേർന്ന് മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബിഎൻഎസ്, പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് പ്രതികളായ രാജുവും വീരുവും.
പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക സംഘങ്ങളെയാണ് പോലീസ് നിയോഗിച്ചിരുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലുള്ളതായി വിവരം ലഭിച്ചതോടെ പോലീസ് പ്രദേശം വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ പോലീസിനു നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ പ്രത്യാക്രമണത്തില്‍ രണ്ടു പ്രതികളുടെയും കാലിന് വെടിയേറ്റു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു

