കെ എസ് ആർ ടി സി സർവീസിനെ ചൊല്ലി എല്‍ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.
മൂവാറ്റുപുഴയില്‍ നിന്നും പുതിയതായി ആരംഭിച്ച ബസ് സർവീസിനെ ചൊല്ലിയായിരുന്നു തർക്കം. ബസ് അനുവദിച്ചതില്‍ അവകാശവാദം ഉന്നയിച്ചാണ് എല്‍ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ തമ്മില്‍ത്തല്ലിയത്. വണ്ടിയുടെ മുൻപില്‍ എല്‍ ഡി എഫ് വച്ച ഫ്ളക്സ് യു ഡി എഫ് പ്രവർത്തകർ നീക്കിയതോടെയാണ് കയ്യാങ്കളിയുണ്ടായത്. മുവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടൻ ബസില്‍ ഇരിക്കുമ്ബോഴാണ് പുറത്ത് എല്‍ ഡി എഫ് - യു ഡി എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
"മൂവാറ്റുപുഴയില്‍ നിന്ന് കിഴക്കേക്കര രണ്ടാർ കോട്ട റോഡ് വഴി അല്‍ അസർ മെഡിക്കല്‍ കോളേജിലേക്ക് പുതിയതായി കെ എസ് ആർ ടി സി ബസ് അനുവദിച്ച എല്‍ ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങള്‍" എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെയും ഫോട്ടോകളും ബാനറിലുണ്ടായിരുന്നു.സന്തോഷകരമായ അവസരത്തില്‍ വെറുതെ രാഷ്ട്രീയവല്‍ക്കരിക്കാൻ ശ്രമം നടന്നതായി മാത്യു കുഴല്‍നാടൻ പ്രതികരിച്ചു. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാറാണെന്നും മൂവാറ്റുപുഴ എം എല്‍ എ താനാണെന്നും നാട്ടുകാർക്ക് അറിയാമല്ലോ. ആരുടെ നേട്ടം എന്നു പറഞ്ഞ് കടിപിടി കൂടേണ്ട കാര്യമെന്താണെന്ന് മാത്യു കുഴല്‍നാടൻ ചോദിക്കുന്നു. ആളുകള്‍ പുച്ഛത്തോടെയാണ് ഇതെല്ലാം നോക്കിക്കാണുന്നത്. ഇതൊന്നുമല്ല രാഷ്ട്രീയ പ്രവർത്തനമെന്നും മാത്യു കുഴല്‍നാടൻ പ്രതികരിച്ചു. നിർഭാഗ്യകരമായ നിലപാടാണ് സി പി എം സ്വീകരിച്ചതെന്നും എം എല്‍ എ വിമർശിച്ചു. താൻ ക്രെഡിറ്റെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.

