സുഹൃത്തുക്കളെ വിശ്വസിപ്പിയ്ക്കാൻ മുള്ളൻ പന്നിയുടെ ഇറച്ചിയ്ക്കൊപ്പം മുള്ളും സൂക്ഷിച്ചു ;ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കഴിഞ്ഞദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് . ബീഹാർ ബെൽക്കാം മഞ്ചൂർ കോള സ്വദേശി സിലാസ് എംബാറാംമിന് തൂകുപാലം കുഴിപ്പട്ടിക്ക് സമീപത്ത് വെച്ച് വാഹനമിടിച്ച് ചത്ത നിലയിൽ മുള്ളൻപന്നിയെ കിട്ടുകയായിരുന്നു. മുള്ളൻപന്നിയെ താമസസ്ഥലത്ത് എത്തിച്ച് കറി വെയ്ക്കുന്നതിനായി ഒരുക്കി.തുടർന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ ഇറച്ചി ലഭിച്ച വിവരമറിയിച്ചെങ്കിലും അവർ മുള്ളൻ പന്നിയുടെ ഇറച്ചിയാണെന്ന് വിശ്വസിച്ചില്ല.
ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിയ്ക്കുകയും ഇറച്ചി പാകം ചെയ്തു കഴിക്കുകയും ചെയ്യുന്നതിനായി കട്ടപ്പനയ്ക്ക് ഇറച്ചിയും ചാക്കിലാക്കി പുറപ്പെട്ടു. വിശ്വാസ്യത നേടിയെടുക്കുവാനായി മുള്ളൻ പന്നിയുടെ മുള്ളുകളും ഇറച്ചിക്കൊപ്പം സൂക്ഷിച്ചു.കട്ടപ്പനയിൽ പോലീസിന്റെ പ്രത്യേക പരിശോധന നടക്കുന്നതിനിടയിൽ ചാക്ക് ശ്രദ്ധയിൽപ്പെടുകയും ഇറച്ചി കണ്ടെത്തുകയുമായിരുന്നു.
പോലിസ് വനം വകുപ്പ് കുമളി റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയും തുടർന്ന് ഇറച്ചിയും പ്രതിയെയും കൈമാറുകയും ചെയ്തു .അഞ്ച് കിലോയോളം മുള്ളൻചുന്നിയുടെ ഇറച്ചിയും മുള്ളുകളും ഇറച്ചി പാകപ്പെടുത്തുവാൻ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനം വകുപ്പ്, പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കായി എത്തുന്നവർക്ക് വന്യജീവി നിയമത്തെ കുറിച്ചുള്ള കൃത്യമായ അറിവില്ലെന്നും , തൊഴിലുടമകൾ വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ച് ഇവർക്ക് അവബോധം നൽകണമെന്നും വനവകുപ്പധികൃതർ ആവശ്യപ്പെട്ടു.

