മൂന്നാറിൽ കരടി ഇറങ്ങിയെന്ന് പ്രചാരണം; യാഥാർത്ഥ്യം എന്ത് ?
മൂന്നാറില്‍ വനം വകുപ്പിനെ പ്രതിസന്ധിയിലാക്കി നവ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഏതാനും ദിവസം മുമ്പ് മാട്ടുപ്പെട്ടിയില്‍ കടുവയിറങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം ഉണ്ടായതെങ്കില്‍ ഇപ്പോള്‍ ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തി പഴയമൂന്നാറില്‍ കരടിയിറങ്ങിയെന്നാണ് പ്രചാരണം. നവമാധ്യമങ്ങളിൽ വന്ന ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് വനം വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വനം വകുപ്പ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.
മൂന്നാര്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ വന്യ മൃഗ ശല്യം അതി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഇതിനിടെ നവമാധ്യമങ്ങളിൽ നടത്തുന്ന വ്യാജ പ്രചാരണം ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടി പ്രഹരമാകുന്നു. കഴിഞ്ഞ ദിവസം പഴയ മൂൂന്നാര്‍ വര്‍ക്ക് ഷോപ്പ് ക്ലബ്ബിന് സമീപം കരടിയിറങ്ങിയെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയിലെത്തി പരിശോധനയും നടത്തി. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോളാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കരടിയുടെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചതാണെന്ന് വ്യക്തമായത്.
ഇതോടെ വനം വകുപ്പ് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. ഇത്തരം വ്യാജ പ്രചാരണം വനം വകുപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും വര്‍ദ്ധിപ്പിക്കുന്നു.
ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് മാട്ടുപെട്ടിയില്‍ കടുവ ഇറങ്ങിയെന്ന തരത്തിലുള്ള ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത് കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളല്ലെന്ന് പിന്നീട് കണ്ടെത്തി. ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് വനം വകുപ്പ് അന്ന് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് വീണ്ടും തുടരുന്ന സാഹചര്യമാണ് ഉള്ളത്.

