രാഹുലിന് ഇന്ന് നിർണായകം; ആദ്യ കേസിൽ ഹാജരാകണം, രണ്ടാമത്തെ കേസ് വീണ്ടും ഹൈക്കോടതിയിൽ
ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഇന്ന് ഹാജരാകണം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ 10ന് കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്നു മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ടു നല്‍കുന്നതു വരെയോ രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ച രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആദ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. കേസിൽ വിശദമായി വാദം കേൾക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.
സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് രാഹുൽ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നത്. ആരോപണം ബലാൽസംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്. ഇക്കാര്യത്തിൽ തന്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു.

